ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കുരങ്ങൻ നായ്ക്കുട്ടിയെ മരത്തിന് മുകളിലേക്ക് എടുത്തുകൊണ്ടുപോയി സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹത്തോടെ പരിചരിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
മാണ്ഡിയിലെ റിവാൽസർ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. നാട്ടുകാർ പറയുന്നതനുസരിച്ച്, റോഡരികിൽ കിടന്നിരുന്ന ഒരു തെരുവ് നായ്ക്കുട്ടിയെ കുരങ്ങൻ കൈകളിൽ കോരിയെടുത്ത് ഏതാണ്ട് ഇരുപത് അടി ഉയരമുള്ള മരത്തിന് മുകളിലേക്ക് കയറുകയായിരുന്നു. അപ്രതീക്ഷിതമായ ഈ കാഴ്ച കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ, കുരങ്ങൻ നായ്ക്കുട്ടിയെ താഴേക്ക് ഇടുമോ എന്ന് ഭയന്ന് മരത്തിന് താഴെ തടിച്ചുകൂടി.
എന്നാൽ ജനങ്ങളുടെ ആശങ്കകൾക്ക് വിപരീതമായി, കുരങ്ങൻ നായ്ക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിക്കുകയും സ്വന്തം കുഞ്ഞിനെയെന്നപോലെ തലോടുകയും ചെയ്യാനാണ് തുടങ്ങിയത്. ഏതാണ്ട് 10 മുതൽ 15 മിനിറ്റോളം കുരങ്ങൻ നായ്ക്കുട്ടിയെയും പിടിച്ച് മരത്തിന് മുകളിൽ തന്നെ ഇരുന്നതായി കണ്ടുനിന്നവർ പറഞ്ഞു. കുറച്ചുസമയത്തിന് ശേഷം മരത്തിൽ നിന്നും താഴെയിറങ്ങിയ കുരങ്ങൻ നായ്ക്കുട്ടിയെ സുരക്ഷിതമായി നിലത്തുവിട്ടു. നായ്ക്കുട്ടിക്ക് യാതൊരുവിധ പരിക്കുകളും പറ്റിയിട്ടില്ല.
വ്യത്യസ്ത ഇനങ്ങൾക്കിടയിലെ അപൂർവ്വമായ സ്നേഹബന്ധത്തിന്റെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടതോടെ നിരവധി ആളുകളാണ് ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതൊരു പെൺകുരങ്ങൻ ആയിരിക്കാമെന്നും, അതുകൊണ്ടാണ് ചെറിയൊരു ജീവിയോട് അതിന് മാതൃവാത്സല്യം തോന്നിയതെന്നും ചില നാട്ടുകാർ അഭിപ്രായപ്പെട്ടു.
അതേസമയം, ഇതേ രീതിയിൽ കുരങ്ങുകൾ ചെറിയ കുട്ടികളെയും എടുത്തുകൊണ്ടുപോകാൻ സാധ്യതയുണ്ടോ എന്ന ചർച്ചകളും നാട്ടുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ നേരിയ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ നരേന്ദ്ര സൈനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ അത്ര അസാധാരണമല്ലെന്നും റിവാൽസറിലെ ഈ കാഴ്ചയെ ഭയത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങൾ മറ്റു ജീവികളുടെ കുഞ്ഞുങ്ങളോട് ഇത്തരത്തിൽ വാത്സല്യം കാണിക്കുന്നത് സ്വാഭാവികമാണെന്നും, അതിനാൽ ഈ വീഡിയോ കണ്ട് അനാവശ്യ നിഗമനങ്ങളിൽ എത്തിച്ചേരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




