ഏതൊരു ‘ഇന്ത്യൻ- ചൈനീസ്’ റെസ്റ്റോറന്റിൽ പോയി ഭക്ഷണം ഓർഡർ ചെയ്താലും മേശപ്പുറത്ത് എത്തുന്ന ഒരു വിഭവമുണ്ട്: ചിക്കൻ മഞ്ചൂരിയൻ. പച്ചവെള്ളുള്ളി ഇലകൾ വിതറിയ ഡ്രൈ രൂപത്തിലായാലും, ഫ്രൈഡ് റൈസിനോ ഹക്ക നൂഡിൽസിനോ ഒപ്പം നൽകുന്ന എരിവുള്ള ഗ്രേവി രൂപത്തിലായാലും, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി ഇത് മാറിയിരിക്കുന്നു.
എന്നാൽ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, ഈ വിഭവത്തിന് ചൈനയുമായി യാതൊരു ബന്ധവുമില്ല എന്നതാണ്.
പേരിലുണ്ടെങ്കിലും, ചിക്കൻ മഞ്ചൂരിയൻ ഒരു പരമ്പരാഗത ചൈനീസ് വിഭവമല്ല; വടക്കുപടിഞ്ഞാറൻ ചൈനയിലെ മഞ്ചൂറിയ എന്ന സ്ഥലത്തുനിന്നല്ല ഇതിന്റെ തുടക്കവും. മറിച്ച്, ഇന്ത്യൻ രുചികൾക്ക് അനുസൃതമായി തദ്ദേശീയമായി രൂപപ്പെടുത്തിയെടുത്ത, ഇന്ത്യയുടെ സ്വന്തം പാചക വിജയഗാഥകളിൽ ഒന്നാണിത്. പ്രിയപ്പെട്ട ഈ വിഭവത്തിന് ക്രിക്കറ്റുമായി പോലും അപ്രതീക്ഷിതമായ ഒരു ബന്ധമുണ്ട്.
ലോകമെമ്പാടുമുള്ള പല പ്രശസ്ത വിഭവങ്ങളെയും പോലെ ചിക്കൻ മഞ്ചൂരിയനും അബദ്ധത്തിൽ പിറവിയെടുത്ത ഒന്നാണ്. കൊൽക്കത്തയിൽ ജനിച്ച ചൈനീസ് വംശജനായ ഷെഫ് നെൽസൺ വാംഗ് 1970-കളിൽ മുംബൈയിൽ ജോലി ചെയ്യുമ്പോൾ, ഒരു ഉപഭോക്താവ് മെനുവിൽ ഇല്ലാത്ത ഒരു പുതിയ വിഭവം ഉണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടു.
മടിച്ചുനിൽക്കാതെ നെൽസൺ ഒരു പരീക്ഷണം നടത്തി. കോഴിയിറച്ചി കഷണങ്ങൾ വറുത്തെടുത്ത് സോയ സോസ്, വെളുത്തുള്ളി, വിനാഗിരി, പച്ചമുളക് എന്നിവ ചേർത്ത സോസിൽ വഴറ്റിയെടുത്തു. ആളുകൾ അതുവരെ രുചിച്ചുനോക്കാത്ത ആ പുതിയ പരീക്ഷണം പിന്നീട് ‘ചിക്കൻ മഞ്ചൂരിയൻ’ എന്ന പേരിൽ വിപ്ലവം സൃഷ്ടിച്ചു. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിലായിരുന്നു (CCI) അദ്ദേഹം ആദ്യം കേറ്റററായി ജോലി ചെയ്തിരുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്ക് പേറുകേട്ട ഈ സ്റ്റേഡിയം അങ്ങനെ ഈ വിഭവത്തിന്റെ ചരിത്രപരമായ കേന്ദ്രമായും മാറി.
കാലക്രമേണ ചിക്കൻ മഞ്ചൂരിയൻ അതിന്റെ സ്രഷ്ടാവിനേക്കാൾ വലിയ ജനപ്രീതി നേടി. റെസ്റ്റോറന്റുകൾ ഗോപി (കോളിഫ്ലവർ), പനീർ, ചെമ്മീൻ, മീൻ, മഷ്റൂം എന്നിവ ഉപയോഗിച്ചും മഞ്ചൂരിയൻ നിർമ്മിക്കാൻ തുടങ്ങി.
ഇന്ന് “മഞ്ചൂരിയൻ” എന്ന വാക്ക് ഒരു സ്ഥലത്തെയല്ല സൂചിപ്പിക്കുന്നത്, മറിച്ച് എരിവുള്ള സോയ സോസ് ഗ്രേവിയിൽ മുക്കിയെടുത്ത വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ ഒരു പാചക രീതിയെയാണ്. ഓരോ റെസ്റ്റോറന്റിനും അവരുടേതായ തയ്യാറാക്കൽ രീതിയുണ്ടെങ്കിലും, ഇതിന്റെ ജനപ്രീതിക്ക് പ്രധാന കാരണം ഏത് രീതിയിലും മാറ്റിയെടുക്കാവുന്ന ഇതിന്റെ വഴക്കമാണ്.




