നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലും വൻ തോതിലുള്ള ക്യാമ്പയിനുകളാണ് മന്ത്രിക്ക് എതിരായി നടക്കുന്നത്. കനത്ത സൈബർ ആക്രമണത്തെ തുടർന്ന് മന്ത്രിയുടെ മകൾ നൈമിഷ പ്രധാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തിരിക്കുകയാണ്.
പിതാവ് രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ എന്തിനാണ് മകൾ വിദേശത്ത് പോയി പഠിക്കുന്നത് എന്ന് ചോദ്യം ചെയ്താണ് നിരവധിപേർ അക്കൗണ്ടിൽ വിമർശനം ഉന്നയിച്ചത്. ക്രമാതീതമായി മെസ്സേജുകളും നെഗറ്റീവ് കമന്റുകളും ഉയർന്നതോടെ നൈമിഷ തന്റെ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണ്ണമായും പൂട്ടിപ്പോവുകയായിരുന്നു.
എന്നാൽ ഇതിനുശേഷവും വിമർശനങ്ങൾ അവസാനിച്ചില്ല, നൈമിഷ പഠിച്ച വിദേശ സർവ്വകലാശാലയുടെ ഔദ്യോഗിക പേജുകളിലും ആളുകൾ കമന്റുകളുമായി എത്തി. മന്ത്രി ധർമേന്ദ്ര പ്രധാനെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും വലിയ പ്രതിഷേധമാണ് അവിടെയും ഉയർന്നത്. യുഎസിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം പൂർത്തിയാക്കിയ നൈമിഷ നിലവിൽ ഒരു പ്രമുഖ ഇന്ത്യാ-യുഎസ് സ്ഥാപനത്തിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്തുവരികയാണ്.




