പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ വഴിയിൽ വെച്ച് ഡ്യൂട്ടിയിലില്ലാതിരുന്ന വനിതാ പോലീസ് കോൺസ്റ്റബിൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. താൻ അതിക്രമം കാണിച്ചത് ഒരു പോലീസ് ഉദ്യോഗസ്ഥയോടാണെന്ന് പ്രതിയായ യുവാവ് തിരിച്ചറിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് വനിതാ കോൺസ്റ്റബിൾ തന്നെ ഇയാളെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോയി പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ബിടി റോഡിലായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെ പ്രതിയെ വനിതാ കോൺസ്റ്റബിൾ കോളറിൽ പിടിച്ച് നടത്തിക്കൊണ്ടുപോയത് വഴിയാത്രക്കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
പരാതി അനുസരിച്ച്, വനിതാ കോൺസ്റ്റബിൾ സ്കൂട്ടറിൽ പോകുമ്പോഴാണ് പ്രതിയായ യുവാവ് ഇവർക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും മോശം ആംഗ്യങ്ങൾ കാണിച്ച് സംസാരിക്കുകയും ചെയ്തത്. സംഭവം അവഗണിച്ചു പോകുന്നതിന് പകരം അവർ ഉടൻ തന്നെ സ്കൂട്ടർ നിർത്തി യുവാവിനെ നേരിട്ടു. പ്രതി തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു എന്ന് കോൺസ്റ്റബിൾ പിന്നീട് പറഞ്ഞു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അവർ ഉടൻ തന്നെ യുവാവിന്റെ കോളറിൽ പിടികൂടുകയും അവിടെനിന്ന് ഓടിപ്പോകാൻ അനുവദിക്കാതെ തടയുകയും ചെയ്തു.
തുടർന്ന് ഏകദേശം 400 മീറ്ററോളം ദൂരം ഇയാളെ നടത്തിച്ചാണ് അവർ അടുത്തുള്ള ഖർദ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തിരക്കേറിയ ബിടി റോഡിലൂടെ പ്രതിയെ ഒട്ടും അയവില്ലാതെ മുറുക്കിപ്പിടിച്ച് കൊണ്ടുപോയ കാഴ്ച വഴിയാത്രക്കാരെയും മറ്റ് വാഹനയാത്രക്കാരെയും അത്ഭുതപ്പെടുത്തി. സംഭവത്തിന് സാക്ഷിയായ ഒരു പ്രാദേശിക കടക്കാരൻ പറഞ്ഞത്, ആ സ്ത്രീ ഒട്ടും പതറാതെ പ്രതിയെ മുറുക്കിപ്പിടിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ്.
ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ആകാശ് ഘോഷ് എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. വനിതാ കോൺസ്റ്റബിളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




