കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണുമ്പോൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യരെ അടിക്കുന്നതും തർക്കിക്കുന്നതും ആക്രമിക്കുന്നതുമെല്ലാം നമ്മൾ പതിവായി കാണുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. എന്നാൽ മനുഷ്യരെ ആക്രമിച്ച ശേഷം ഒരു റോബോട്ട് ‘കുങ്ഫു’ മുദ്ര കാണിക്കുന്നത് തീർച്ചയായും ഇതാദ്യത്തെ സംഭവമായിരിക്കും!
കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ഇന്തോനേഷ്യയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന, കൗതുകമുണർത്തുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു റോബോട്ട് ഓഫീസിലെ ജീവനക്കാരെ ആക്രമിക്കുന്നതും തുടർന്ന് കുങ്ഫു പോസ് ചെയ്യുന്നതും കാണാം. ഒരു ഓഫീസിൽ ജോലിക്ക് കയറിയ “പുതിയ ജീവനക്കാരനായ” ഈ റോബോട്ടിന്റെ ആദ്യ ദിവസമായിരുന്നു ഇതെന്നും, അതാണ് സഹപ്രവർത്തകരെ ആക്രമിക്കുന്നതിൽ കലാശിച്ചതെന്നും പറയപ്പെടുന്നു.
കേൾക്കുമ്പോൾ അക്രമസ്വഭാവമുള്ള സംഭവമായി തോന്നാമെങ്കിലും, കണ്ട് ആസ്വദിക്കാൻ പറ്റിയ തികച്ചും തമാശ നിറഞ്ഞ രീതിയിലായിരുന്നു ഇത് നടന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പലതരത്തിലുള്ള തമാശകളാണ് ഇതിന് താഴെ പങ്കുവെക്കുന്നത്. ഓഫീസിലെ സി.സി.ടി.വി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ആക്രമണത്തിന് ഇരയായ ജീവനക്കാർ പോലും ചിരിച്ചുകൊണ്ട് ഇതിന്റെ വീഡിയോ എടുക്കുന്നതും റോബോട്ടിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ വൈറലായതോടെ ആളുകൾ പല രീതിയിൽ പ്രതികരിക്കാൻ തുടങ്ങി. ഇത് ആരോ റിമോട്ട് വഴി നിയന്ത്രിച്ച് ചെയ്ത ഒരു ‘പ്രാങ്ക്’ (തമാശ) ആയിരിക്കാനാണ് സാധ്യതയെന്ന് ചിലർ പറഞ്ഞപ്പോൾ, റോബോട്ടുകളുടെ വിപ്ലവം ആരംഭിച്ചു കഴിഞ്ഞു എന്ന് മറ്റ് ചിലർ തമാശയായി കുറിച്ചു. എന്നാൽ ഈ വീഡിയോയുടെ വിശ്വാസ്യതയോ കൂടുതൽ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഒരു എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. “ഒരു ഓഫീസിലെ റോബോട്ടിന് പെട്ടെന്ന് തകരാർ സംഭവിക്കുകയും അത് കുങ്ഫു മാസ്റ്ററായി മാറുകയും ചെയ്തു. കസേരകൾ ചവിട്ടിത്തെറിപ്പിച്ചും കറങ്ങിത്തിരിഞ്ഞും മുന്നിൽ കണ്ടവരെയെല്ലാം അത് നേരിട്ടു. ഇത് എഡിറ്റ് ചെയ്തതല്ല, ശരിക്കും സംഭവിച്ചതാണ്. 2026-ലെ റോബോട്ടുകളുടെ അധിനിവേശത്തിന്റെ ട്രെയിലർ പുറത്തുവന്നു കഴിഞ്ഞു” എന്ന കുറിപ്പോടെയാണ് വീഡിയോ എത്തിയത്. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഇത് കണ്ട് ചിരിക്കണമോ അതോ ഭാവിെയ ഓർത്ത് പേടിക്കണമോ എന്ന് അറിയില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത് ചെയ്തതാണെന്ന് വ്യക്തമാണെങ്കിലും, ഭാവിയിൽ റോബോട്ടുകൾ യഥാർത്ഥത്തിൽ അക്രമാസക്തരായാൽ എന്തുചെയ്യുമെന്ന് മറ്റൊരു ഉപയോക്താവ് ആശങ്ക പങ്കുവെച്ചു. ഇത്തരം റോബോട്ടുകളുടെ തോളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഓഫ് ചെയ്യാനായി ഒരു വലിയ ചുവന്ന ബട്ടൺ കൂടി നിർമ്മിക്കേണ്ടതുണ്ടെന്ന് മറ്റൊരാൾ നിർദ്ദേശിച്ചു. എന്തുതന്നെയായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.




