കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ വിവാഹിതയായ കാമുകിയെ പാതിരാത്രി സന്ദര്‍ശിക്കാനെത്തിയ യുവാവിനെ യുവതിയുടെ ബന്ധു വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ യുവാവിന്റെ ഒരു കൈ അറ്റു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ വീട്ടില്‍ അര്‍ധരാത്രിയോടെയെത്തിയ അരുണ്‍ (28) എന്ന യുവാവിനാണു വെട്ടേറ്റത്.
ഇയാൾ ഒരു വിവാഹിതയുടെ വീട്ടിൽ പോയ സമയത്ത് സ്ത്രീയുടെ ബന്ധുവായ ശേഷഗിരി എന്നയാൾ മാരകായുധവുമായി അരുണിനെ ആക്രമിക്കുകയായിരുന്നു.
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഈ സ്ത്രീയുമായി അരുണിനും ശേഷഗിരിക്കും ഒരേസമയം ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിന് വെളിയിൽ വെച്ച് ശേഷഗിരി കൊടുവാൾ ഉപയോഗിച്ച് അരുണിനെ ക്രൂരമായി വെട്ടുകയായിരുന്നു. കടുത്ത പരിക്കേറ്റ അരുണിന്റെ ഒരു കൈ അറ്റ നിലയിലാണ്.
ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുണിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് ശേഷം പ്രതിയായ ശേഷഗിരി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബലേഹൊന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.




