ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ടെലിഗ്രാം ആപ്പ് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ അയക്കാനും സഹായിക്കുന്ന മികച്ച ഒരു ആപ്പാണിത്. എന്നാൽ പലർക്കും ഇത്രയേറെ ഉപകാരപ്രദമായ ഈ ആപ്പ് ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
വരുന്ന ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി (NEET-UG) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിർദ്ദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. പരീക്ഷാ തട്ടിപ്പുകാർ ഈ ആപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്.
വ്യാജ ചോദ്യപേപ്പറുകൾ വിതരണം ചെയ്യാനും, പരീക്ഷയ്ക്ക് മുമ്പേ ചോദ്യപേപ്പർ ചോർന്നുവെന്ന് വരുത്തിതീർക്കാൻ സന്ദേശങ്ങൾ അയച്ച സമയം (timestamp) തിരുത്താനും തട്ടിപ്പുകാർ ടെലിഗ്രാം ഉപയോഗിക്കുന്നു. വ്യക്തിഗത ചാനലുകൾ മാത്രം ബ്ലോക്ക് ചെയ്യുന്നത് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് അധികൃതർ വിലയിരുത്തി. ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരേസമയം സന്ദേശങ്ങൾ എത്തിക്കാൻ കഴിയുന്ന ടെലിഗ്രാമിന്റെ പബ്ലിക് ചാനൽ ഫീച്ചറാണ് തട്ടിപ്പുകാർക്ക് സഹായകരമാകുന്നത്.
ഐടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരം ജൂൺ 22 വരെ ടെലിഗ്രാം സേവനങ്ങൾ താൽക്കാലികമായി നിയന്ത്രിക്കാൻ ഐടി മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, നിലവിലുള്ള സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ നിർത്തിവെക്കാനും പ്ലാറ്റ്ഫോമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള വ്യാജ തെളിവുകൾ ഉണ്ടാക്കുന്നത് തടയാനും പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണിത്. ജൂൺ 21-ലെ പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എന്ന വ്യാജേന വിദ്യാർത്ഥികളിൽ നിന്ന് 5,000 രൂപ മുതൽ 50,000 രൂപ വരെ തട്ടിയെടുക്കാൻ ചില അജ്ഞാത ചാനലുകൾ ശ്രമിച്ച പശ്ചാത്തലത്തിലാണ് മോദി സർക്കാർ ഈ കർശന നടപടി സ്വീകരിച്ചത്.
വാട്സാപ്പ്, സിഗ്നൽ തുടങ്ങിയ മറ്റ് ആപ്പുകൾ ഒഴിവാക്കി എന്തുകൊണ്ടാണ് ടെലിഗ്രാമിന് മാത്രം നിരോധനം ഏർപ്പെടുത്തിയത് എന്ന ചോദ്യം ഉയരുന്നുണ്ട്. വാട്സാപ്പിൽ ഗ്രൂപ്പുകളും ചാനലുകളും ഉണ്ടെങ്കിലും, അത് പ്രധാനമായും വ്യക്തിഗത സന്ദേശങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും വേണ്ടിയുള്ളതാണ്. വ്യാജവിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ഫോർവേഡ് സന്ദേശങ്ങൾക്ക് വാട്സാപ്പ് ഇതിനകം തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നീറ്റ് പരീക്ഷാ തട്ടിപ്പിൽ വാട്സാപ്പിന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തട്ടിപ്പുകാർ പ്രധാനമായി ഉപയോഗിച്ചത് ടെലിഗ്രാം ആണെന്ന് കണ്ടെത്തിയതിനാലാണ് അതിന്മേൽ നടപടിയുണ്ടായത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ ടെലിഗ്രാമിന്റെ ജനപ്രീതി വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സ്വകാര്യത, എൻക്രിപ്ഷൻ, വലിയ ചാനലുകൾ ഉണ്ടാക്കാനുള്ള സൗകര്യം, അജ്ഞാത അക്കൗണ്ടുകൾ, വലിയ ഫയലുകൾ പങ്കുവെക്കാനുള്ള എളുപ്പം എന്നിവയാണ് ഇതിന് കാരണം. അധ്യാപകരും കമ്പനികളും ഉള്ളടക്ക നിർമ്മാതാക്കളും ഇത് നല്ല രീതിയിൽ ഉപയോഗിക്കുമ്പോൾ തന്നെ, പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തി നൽകാമെന്ന് അവകാശപ്പെടുന്ന സംഘങ്ങളും ഇതിൽ സജീവമായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതുമായി ബന്ധപ്പെട്ട് ടെലിഗ്രാം ചാനലുകൾ നിരീക്ഷണത്തിലായിരുന്നു.
മേയ് 3-ന് നടന്ന നീറ്റ് യുജി 2026 പരീക്ഷ, പല സംസ്ഥാനങ്ങളിലും വ്യാപകമായി ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയായിരുന്നു ഇത്. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ചോദ്യപേപ്പറും യഥാർത്ഥ ചോദ്യപേപ്പറും തമ്മിൽ വലിയ സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മേയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്. കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ, ഇതിനോടകം ചില സ്കൂൾ മേധാവികളെയും കോച്ചിംഗ് സെന്റർ ഉടമകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സമ്മതിക്കുകയും, ഭാവിയിൽ ഇത്തരം ചോർച്ചകൾ തടയുന്നതിനായി 2027 മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.




