ധരംശാല∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ നിർഭാഗ്യകരമായി റണ്ണൗട്ടായി ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ 16 പന്തുകൾ നേരിട്ട താരം 16 റൺസെടുത്താണ് ക്രീസ് വിട്ടത്. ആറാം ഓവറിൽ മുഹമ്മദ് ഗസൻഫറിന്റെ പന്തിലാണ് രോഹിത് പുറത്താകുന്നത്. ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തമ്മിൽ റണ്ണെടുക്കുന്നതിനിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് ഈ വിക്കറ്റ് നഷ്ടത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ ആറാം ഓവറിലെ നാലാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട ശേഷം രോഹിത് റണ്ണിനായി മുന്നോട്ട് ഓടുകയായിരുന്നു. എന്നാൽ ഈ സമയം ഫീൽഡർ റാഷിദ് ഖാൻ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു.
നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഗിൽ ‘നോ റൺ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും രോഹിത് ഓട്ടം നിർത്താൻ തയ്യാറായില്ല. ഇതിനിടയിൽ അഫ്ഗാൻ ബോളർ മുന്നിൽ കയറി നിന്നത് കാരണം ഗില്ലിന് മുന്നോട്ട് ഓടാൻ സാധിക്കാതെ വരികയും ചെയ്തു. ഇതിനിടയിൽ അതിവേഗം പന്തെടുത്ത റാഷിദ് ഖാൻ അത് വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് കൈമാറുകയായിരുന്നു. രോഹിത് തിരികെ ഓടി ക്രീസിലേക്ക് ഡൈവ് ചെയ്യാൻ ശ്രമിച്ചെങ്കിലും അതിനുമുൻപ് തന്നെ ഗുർബാസ് വിക്കറ്റുകൾ ഇളക്കിയിരുന്നു. റണ്ണൗട്ടായതിലുള്ള കടുത്ത അതൃപ്തിയും ദേഷ്യവും പ്രകടിപ്പിച്ചാണ് രോഹിത് ശർമ ഗ്രൗണ്ട് വിട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രോഹിത് ശർമ പെട്ടെന്ന് പുറത്തായെങ്കിലും മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കി. മഴ വില്ലനായെത്തിയതിനെ തുടർന്ന് മത്സരം ഇരു ടീമുകൾക്കുമായി 25 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 24.5 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തകർപ്പൻ സെഞ്ചറി നേടിയ ഓപ്പണർ റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാൻ ഇന്നിങ്സിന് കരുത്തുപകർന്നത്. വെറും 51 പന്തുകളിൽ നിന്നാണ് ഗുർബാസ് 102 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 22.5 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നതാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. 66 പന്തുകൾ നേരിട്ട ഗിൽ 84 റൺസ് നേടി. 19 പന്തിൽ 39 റൺസുമായി കെ.എൽ. രാഹുലും 22 പന്തിൽ 34 റൺസെടുത്ത ഇഷാൻ കിഷനും ഇന്ത്യൻ നിരയിൽ മികച്ച പിന്തുണ നൽകി.




