Lifestyle

സഹോദരനോടെന്നപോലെ അഭ്യര്‍ഥിച്ചു; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോയെന്ന് പ്രശാന്ത് പറഞ്ഞു: ശ്രീലേഖ

എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ.പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു. 

വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്.

മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് ശ്രീലേഖയോടായി പറഞ്ഞു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ശ്രീലേഖയും പ്രതികരിച്ചു. രാവിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷവും എംഎല്‍എ ഓഫീസ് ഒഴിയണമെന്ന നിലപാടില്‍ തന്നെയായിരുന്നു ശ്രീലേഖ. പിന്നീട് ആവശ്യത്തിൽ മയപ്പെടുത്തുകയായിരുന്നു.

താന്‍ പറഞ്ഞതായി  മറ്റ് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ ഫോണ്‍ ശബ്ദരേഖ പ്രശാന്ത്  പുറത്തുവിടണമെന്നും ശ്രീലേഖ പറഞ്ഞു. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ പ്രശാന്തിനോട് ഫോണില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വാടകക്കരാര്‍ തീരുന്ന മാര്‍ച്ച് 31വരെ കെട്ടിടെ ഒഴിയില്ലെന്ന നിലപാടിലാണ് പ്രശാന്ത്. 

വിവാദം ചൂട് പിടിക്കുന്നതിനിടെ എംഎല്‍എ ഓഫിസിലെത്തിയ ശ്രീലേഖ പ്രശാന്തിനെ കണ്ടു. തന്‍റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ അത് എംഎല്‍എക്ക് ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ പറഞ്ഞു. ഏഴു വര്‍ഷം ഉണ്ടാകാത്ത ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ലെന്ന് പ്രശാന്ത് പറഞ്ഞതോടെ ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു.

കെട്ടിടത്തിന്റെ പൂര്‍ണ്ണ അവകാശം തിരുവന്തപുരം കോര്‍പ്പറേഷനാണെന്നും യാചനാസ്വരത്തിലാണ് പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. ‘പ്രശാന്ത് അടുത്ത സൃഹൃത്താണ്. മകന്റെ വിവാഹം പ്രശാന്ത് മണ്ഡപത്തില്‍ നിന്ന് നടത്തി തന്നത് പ്രശാന്ത് ആണ്. സഹോദരതുല്ല്യന്‍. ഓഫീസ് കെട്ടിടം സംബന്ധിച്ച് സംസാരിക്കാന്‍ പലതവണ പഴയനമ്പറില്‍ പ്രശാന്തിനെ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇരിക്കാന്‍ സ്ഥലമില്ലെന്നും ഓഫീസ് മാറിതരാന്‍ പറ്റുമോയെന്നും പിന്നീട് ഫോണില്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിയുംവരെ മാറുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും മാധ്യമങ്ങളോട് എന്ത് പറയുമെന്നുമായിരുന്നു മറുപടി. എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറാമല്ലോയെന്ന് നിര്‍ദേശിക്കുകയും അഞ്ച് വര്‍ഷം തനിക്ക് കൗണ്‍സിലറായി ഇരിക്കേണ്ടതല്ലേയെന്നും പറഞ്ഞു. പറ്റില്ല. ഒഴിപ്പിക്കാമെങ്കില്‍ ഒഴിപ്പിച്ചോയെന്നായിരുന്നു മറുപടി’, ശ്രീലേഖ വിശദീകരിച്ചു.