Featured Good News

ബിഹാറില്‍ മറഞ്ഞുകിടക്കുന്നത്‌ ഇന്ത്യയുടെ ഏറ്റവും വലിയ നിധിശേഖരം, 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപം !

പട്‌ന: ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ബിഹാറിന്റെ മണ്ണിനടിയിലുണ്ടെന്നു സൂചന. 22.28 കോടി- ടണ്‍ സ്വര്‍ണ നിക്ഷേപമാണു ബിഹാറിലുള്ളതെന്നാണു റിപ്പോര്‍ട്ട്‌. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണനിക്ഷേപമാകുമത്‌. ജമുയി ജില്ലയിലാണ്‌ ഈ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്‌. ഇത്‌ ഇന്ത്യയുടെ ആകെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയേക്കാള്‍ കൂടുതലുണ്ടാവുമെന്ന്‌ പറയപ്പെടുന്നു. എങ്കിലും, ആ പ്രദേശത്ത്‌ ഇതുവരെ സ്വര്‍ണ ഖനനം ആരംഭിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ചു സ്വര്‍ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബിഹാറാണ്‌ ഒന്നാമത്‌. തൊട്ടുപിന്നില്‍ രാജസ്‌ഥാനും അതിനുശേഷം കര്‍ണാടകയുമാണുള്ളത്‌.
നിലവില്‍, കര്‍ണാടകയാണ്‌ ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉത്‌പാദകര്‍. ഇന്ത്യയുടെ ആകെ സ്വര്‍ണ ഉത്‌പാദനത്തിന്റെ ഏകദേശം 99 ശതമാനവും കര്‍ണാടകയാണു സംഭാവന ചെയ്യുന്നത്‌. നാഷണല്‍ മിനറല്‍ ഇന്‍വെന്ററി പ്രകാരം, 2015 ഏപ്രില്‍ ഒന്നു വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയുടെ ആകെ സ്വര്‍ണ ധാതു ശേഖരം 50.183 കോടി ടണ്ണായി കണക്കാക്കപ്പെട്ടിരുന്നു. ഇതില്‍ 1.722 കോടി ടണ്‍ തെളിയിക്കപ്പെട്ട നിക്ഷേപമായും, ബാക്കിയുള്ള 48.461 കോടി ടണ്‍ ശേഷിക്കുന്ന വിഭവങ്ങളായും തരംതിരിച്ചിരിക്കുന്നു. ബിഹാറിനാണ്‌ രാജ്യത്ത്‌ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം ഉള്ളത്‌.
ഇന്ത്യയുടെ ഏകദേശം 44 ശതമാനം സ്വര്‍ണവും ബിഹാറിലാണെന്നു വിശ്വസിക്കപ്പെടുന്നു. തൊട്ടുപിന്നാലെ 25 ശതമാനവുമായി രാജസ്‌ഥാനും, 21 ശതമാനവുമായി കര്‍ണാടകയുമുണ്ട്‌. പശ്‌ചിമ ബംഗാള്‍ 3 ശതമാനം, ആന്ധ്രാപ്രദേശ്‌ 3 ശതമാനം, ഝാര്‍ഖണ്ഡ്‌ 2 ശതമാനം എന്നിങ്ങനെയാണ്‌ മറ്റ്‌ സംസ്‌ഥാനങ്ങളുടെ കണക്ക്‌. ബാക്കിയുള്ള 2 ശതമാനം ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്‌, കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
ധാതുസമ്പന്നമായ പ്രദേശങ്ങള്‍ കണ്ടെത്താനും സ്വര്‍ണം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കണ്ടെത്താനും ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേ പതിവായി സര്‍വേകള്‍ നടത്തുന്നുണ്ട്‌. ഇത്തരം സര്‍വേയ്‌ക്കിടയിലാണു ബിഹാറിലെ വലിയ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്‌.
2021ല്‍, രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍, സ്വര്‍ണത്തിനും മറ്റ്‌ ധാതുക്കള്‍ക്കും ജി4 ലെവല്‍ ലൈസന്‍സുകള്‍ ലേലത്തിന്‌ അനുവദിക്കുന്നതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തിയതായി കേന്ദ്ര ഖനന, കല്‍ക്കരി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷി അറിയിച്ചിരുന്നു.