Good News

നൂറ്റാണ്ടിനു ശേഷം പാപാകുരയ്ക്ക് ഓക്സ്ഫെഡ് ബിരുദം, മരിച്ചത് പ്രബന്ധം സമര്‍പ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ

ലണ്ടന്‍: 1930 ല്‍ അന്തരിച്ച മാകെറെട്ടി പാപാകുരയ്ക്ക് ഓക്സ്ഫെഡ് ബിരുദം. മരണാനന്തര ബഹുമതിയായാണു ബിരുദം നല്‍കുന്നത്. ന്യൂസിലന്‍ഡിലെ ടേ ആറാവ ഗോത്രവര്‍ഗത്തില്‍നിന്നുള്ള ആദ്യ ഓക്സ്ഫെഡ് വിദ്യാര്‍ഥിയായിരുന്നു അവര്‍.

ലണ്ടനിലെത്തി ഓക്സ്ഫെഡില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. പ്രബന്ധം സമര്‍പ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അവര്‍ മരിക്കുകയായിരുന്നു. ഓക്സ്ഫെഡിലെ ഷെല്‍ഡോണിയന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍, പാപാകുരയുടെ ഒരു ബന്ധു അവരുടെ എം.ഫില്‍ ആന്ത്രോപോളജി ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പൂര്‍വികയുടെ പേരില്‍ ബഹുമതി സ്വീകരിച്ചത് ജൂണ്‍ നോര്‍ക്രോഫ്റ്റ് ഗ്രാന്റാണ്.

ബിരുദദാന ചടങ്ങില്‍ സംബന്ധിക്കാന്‍ നൂറിലേറെ ആളുകള്‍ ന്യൂസിലന്‍ഡില്‍നിന്നു ലണ്ടനിലെത്തി. ന്യൂസിലാന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡനും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. പാപാകുര തന്റെ പ്രബന്ധം സമര്‍പ്പിച്ചില്ലെങ്കിലും, അവരുടെ കുടുംബത്തിന്റെ അനുമതിയോടെ, റോഡ്സ് സ്കോളറും ഓക്സ്ഫെഡ് ആന്ത്രോപോളജിസ്റ്റുമായ ടി.കെ. പെനിമാന്‍ ‘ദ് ഓള്‍ഡ്ടൈം മാവോറി’ എന്ന പേരില്‍ പുസ്തകമായി അത് പ്രസിദ്ധീകരിച്ചിരുന്നു. ഒരു മാവോറി എഴുതിയ ആദ്യത്തെ എത്നോഗ്രാഫിക് പഠനമായി ന്യൂസിലാന്‍ഡ് റോയല്‍ സൊസൈറ്റി അത് അംഗീകരിക്കുന്നു. മാകെറെട്ടിക്ക് തന്റെ നാടും ജനങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെങ്കിലും, ഓക്സ്ഫെഡുമായും അവര്‍ക്ക് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഓക്സ്ഫഡ്ഷയറിലെ ഓഡിങ്ടണിലാണ് അവരെ സംസ്കരിച്ചത്.