മധ്യപ്രദേശിലെ ഇൻഡോറിൽ മുന്‍ ജഡ്ജിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും കവർന്നു. മുൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് ഗാർഗിന്റെ ഭവനത്തിലാണ് മോഷണം നടന്നത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ കവർച്ചക്കാർ സുരക്ഷാ അലാം മുഴങ്ങിയിട്ടും 20 മിനിറ്റോളം വീട്ടിൽ ചിലവഴിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് കവർച്ചക്കാരെ കാണാം. ജസ്റ്റിസ് ഗാർഗിന്റെ മകൻ റിത്വിക്കിന് കിടപ്പുമുറിയിൽ ബെഡ്ഡിനുസമീപം ഒരാള്‍ ഇരുമ്പ് ദണ്ഡുമായി ഉറക്കം ഉണർന്നാൽ ആക്രമിക്കാൻ തയ്യാറായിനിൽക്കുന്നതും രണ്ടാമൻ മുറി മുഴുവൻ തിരഞ്ഞ് വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കുന്നതും, മൂന്നാമന്‍ വീടിനു പുറത്ത് കാവൽ നിൽക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
സമാനമായ രീതിയിലുള്ള നിരവധി മോഷണങ്ങൾ സമീപ പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മുഖംമൂടിയും കയ്യുറകളും ധരിച്ച് സംഘടിതമായി കവർച്ച നടത്തുന്ന ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതായി’ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉമാകാന്ത് ചൗധരി അറിയിച്ചു. ‘പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി മനസ്സിലാക്കി’ അദ്ദേഹം പറഞ്ഞു. പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും, ഉടൻ തന്നെ കേസ് തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.



