Crime

മകന്റെ ബീജത്തിന് എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവും സഹോദരീ ഭര്‍ത്താവും

വൈദ്യപരിശോധനയില്‍ മകന്‍ ബീജത്തിന്റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു.

2024 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. നാല്‍പതിനോടടുത്തപ്പോഴായിരുന്നു വിവാഹം . അതിനാല്‍ തന്നെ ഗര്‍ഭിണികാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ സംശയം പ്രകടിപ്പിക്കുകയും വൈദ്യപരിശോധനയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തു. പരിശോധനയില്‍ ഭര്‍ത്താവിന് കുഴപ്പങ്ങളുള്ളതായി കണ്ടെത്തി. ഭര്‍ത്താവിന്റെ ബീജസംഖ്യ കുറവായതിനാല്‍ ഇവര്‍ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നും സ്ഥിരീകരിച്ചു . ഇൻ വിട്രോ ഫെർട്ടിലൈസേഷൻ നടത്തിയെങ്കിലും അതും വിജയിച്ചില്ല. തുടര്‍ന്ന് വീണ്ടും ചികിത്സ നടത്താം എന്ന് പറഞ്ഞെങ്കിലും വിസമ്മതിച്ച യുവതി ഒരു കുട്ടിയെ ദത്തെടുക്കാമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു.

എന്നാല്‍ ഭർതൃവീട്ടുകാർക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിനോട് യോജിക്കാനായില്ല. തുടര്‍ന്നാണ് 2024 ജൂലൈയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവിന്റെ പിതാവ് യുവതിയെ ബലാല്‍സംഗം ചെയ്യുന്നത്. നിലവിളിച്ചപ്പോൾ ഇയാള്‍ മര്‍ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ, തനിക്ക് ഒരു കുട്ടിയെ വേണമെന്നും അതിനാല്‍ ഇക്കാര്യം പുറത്തുപറയരുത് എന്നുമായിരുന്നു യുവതിയുടെ ഭര്‍ത്താവിന്റെ മറുപടി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

തന്റെ ഭർതൃപിതാവ് പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നും എന്നാല്‍ താന്‍ ഗർഭിണിയായില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്നാണ് 2024 ഡിസംബറിൽ ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ് യുവതിയെ ബലാത്സംഗം ചെയ്യുന്നത്. ഇയാളും പലതവണ തന്നെ ബലാല്‍‌സംഗത്തിനിരയാക്കിയതായി യുവതി പറയുന്നു. പിന്നാലെ ജൂണിൽ പരാതിക്കാരി ഗർഭിണിയായെങ്കിലും ജൂലൈയിൽ ഗർഭം നഷ്ടപ്പെട്ടു. പിന്നാലെയാണ് യുവതി പൊലീസിനെ സമീപിക്കുന്നത്. പരാതിയില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു.