Crime

‘നീ എന്റെ മുറിയിലെത്തി, എന്നോട് സഹകരിച്ചാലേ ഭക്ഷണംപോലും തരൂ’; മലയാളി വിദ്യാര്‍ഥിനി നേരിട്ടത് ക്രൂരലൈംഗിക പീഡനം

ബെംഗളൂരുവില്‍ സ്വകാര്യ പേയിംഗ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ കോഴിക്കോട് സ്വദേശി അഷ്റഫ് പെണ്‍കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ഇപ്പോള്‍ അറിയുന്നത്.

തന്റെ മുറിയിലെത്തി ‘സഹകരിക്കണ’മെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയാകട്ടെ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, അയാളുടെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറിൽകയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചത് . പോലീസിനു കൊടുത്ത പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.

പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെയാണ് മലയാളിതന്നെയായ വീട്ടുടമ ബലാത്സംഗം ചെയ്തത്. പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫിനെ പിടികൂടിയത്. 10 ദിവസം മുൻപാണ് അഷ്‌റഫിന്റെ വീട്ടിലേക്ക് താമസം മാറിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

അർധരാത്രിയോടെയാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും, താനുള്ള ലൊക്കേഷൻ ഒരു സുഹൃത്തിന് സെന്‍ഡ് ചെയ്യാന്‍ നോക്കിയെങ്കിലും പറ്റിയില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം രാത്രി 1.30 നും 2.15നും ഇടയിൽ, അഷ്‌റഫ് തന്നെ കുട്ടിയെ വീട്ടിലാക്കുകയായിരുന്നു.