Crime

തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍

തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതത്തെ തുടര്‍ന്ന് 18 ല്‍ കുറയാത്ത വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നോര്‍ത്ത് വെയില്‍സിലെ എച്ച്എംപി ബെര്‍വിന്‍ ജയില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍. തടവുകാരുമായി ജീവനക്കാരിലെ ചിലര്‍ പ്രണയത്തിലാകുകയും ലൈംഗികതയിലും മറ്റും ഏര്‍പ്പെടുകയും അവര്‍ക്ക് ആവശ്യമായ ലഹരി വസ്തുക്കള്‍ അടക്കമുള്ളവ ജയിലില്‍ എത്തിച്ചു കൊടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

ജയില്‍ ഗാര്‍ഡ് 28 കാരിയായ ജോവാന്‍ ഹണ്ടര്‍ ഒരു തടവുകാരനുമായി ബന്ധം പുലര്‍ത്തി ജയിലിലേക്ക് കഞ്ചാവ് കടത്തിയതിന് മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത് കഴിഞ്ഞയാഴ്ചയാണ്. യുകെയിലെ ഏറ്റവും വലിയ പുരുഷ ജയിലായ എച്ച്എംപി ബെര്‍വിന്‍. 2017-ല്‍ ഈ സൗകര്യം തുറന്നപ്പോള്‍ മുതല്‍ തടവുകാരും ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധവും തുടങ്ങി.

ബിബിസിയും മിററും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ മൂന്ന് സ്ത്രീകള്‍ക്ക് ജയില്‍വാസം നേരിടേണ്ടിവന്നു. ഗാര്‍ഡായ ജെന്നിഫര്‍ ഗവാന്‍ കൈക്കൂലി വാങ്ങി ഒരു കൊള്ളക്കാരന് ഒരു ഫോണ്‍ കടത്തിക്കൊടുത്തു. അത് ഇരുവരും തമ്മിലുള്ള ബന്ധമായി മാറുകയും ചെയ്തിരുന്നു. മോശം പെരുമാറ്റത്തിന് അവള്‍ കുറ്റം സമ്മതിക്കുകയും കഴിഞ്ഞ വര്‍ഷം ആദ്യം എട്ട് മാസത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. അപകടകരമായ ഡ്രൈവിംഗ് ഒരാളുടെ മരണത്തിന് കാരണമായ കേസില്‍ ജയിലില്‍ കഴിയുന്ന ഒരു മയക്കുമരുന്ന് വ്യാപാരിയുമായി എമിലി വാട്‌സണ്‍ എന്ന ഗാര്‍ഡ് രണ്ടുതവണയാണ് കിടപ്പറ പങ്കുവെച്ചത്.

പ്രൊബേഷന്‍ ഓഫീസര്‍ ഐഷിയാ ഗണ്‍ ഒരു ആയുധം കൈവശമുള്ള ഒരു കൊള്ളക്കാരനുമായി കൂടിക്കാഴ്ച നടത്തുകയും അശ്‌ളീല ചിത്രങ്ങളും വീഡിയോകളും കൈമാറി. ഈ കേസുകളില്‍ ഗണ്ണും വാട്സണും ജയില്‍ ശിക്ഷ അനുഭവിച്ചു. ശരിയായ ജീവനക്കാരെ ജോലിക്ക് വെക്കാത്തതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് പ്രിസണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.

പലരെയും മുഖാമുഖം അഭിമുഖം നടത്തിയല്ല എടുക്കുന്നത്. പകരം സൂമിലായിരുന്നു കൂടിക്കാഴ്ചകള്‍. അതുകൊണ്ടു തന്നെ ജോലി ചെയ്യുന്നവര്‍ക്ക് ജയില്‍ പരിചയമില്ല. 2,000 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ അഴിമതിയില്‍ കുടുങ്ങിയ 18 സ്ത്രീകള്‍ ഒന്നുകില്‍ ജീവനക്കാര്‍, അല്ലെങ്കില്‍ പുനരധിവാസം പോലുള്ള സംഘടനകളില്‍ നിന്ന് അവിടെ ജോലി ചെയ്യുന്നവരോ ആണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

എച്ച്എംപി ബെര്‍വിന്‍ തടവുകാര്‍ക്ക് സൗകര്യം നല്‍കുന്ന കാര്യത്തില്‍ പേരുകേട്ടതാണ്. ടെലിവിഷനുകളും ലാപ്ടോപ്പുകളും ഫോണുകളും കൈവശം വയ്ക്കാന്‍ അന്തേവാസികള്‍ക്ക് അനുമതിയുള്ള സെല്ലുകള്‍ക്ക് വിന്‍ഡോയില്‍ ബാറുകള്‍ ഇല്ല. ജയിലില്‍ സ്പോര്‍ട്സ് ഹാള്‍, ഫിറ്റ്നസ് റൂം, അന്തേവാസികള്‍ക്കുള്ള ഔട്ട്ഡോര്‍ സ്‌പേസ് എന്നിവയും ഉണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.