Movie News

ആ പഴ്സ് എങ്ങനെ ഡിക്കിയിൽ വന്നു? ‘തുടരും’ സിനിമയിലെ സംശയത്തിന് മറുപടിയുമായി സംവിധായകന്‍

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ‘തുടരും’ സകല റെക്കോര്‍ഡുകളും തകര്‍ത്തോടുകയാണ് തീയേറ്ററുകളില്‍. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഒരു പേഴ്സിനെക്കുറിച്ചാണ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് തന്നെ മകന്റെ പഴ്‌സ് കിട്ടുമ്പോൾ പ്രേക്ഷകരിൽ അവശേഷിച്ചത് ഒരു ചോദ്യമാണ്.

ഉടുതുണിയില്ലാതെ ചാക്കിലാക്കി വലിച്ചെറിഞ്ഞ മകന്റെ പഴ്‌സ് എങ്ങനെ കാറിന്റെ ഡിക്കിയിൽ വന്നു?. തരുൺ മൂർത്തിക്ക് പിഴച്ചോ?. സിനിമ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ സിനിമയിലെ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ തരുൺ മൂർത്തി തന്നെ എത്തിയിരിക്കുകയാണ്. കാർത്തിക്ക് സൂര്യയുടെ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങൾക്ക് നിമിത്തമായ ചില കാര്യങ്ങൾ സിനിമയിൽ നേരത്തെ തന്നെ ഒളിപ്പിച്ചിട്ടുണ്ട് എന്ന് തരുൺ മൂർത്തി തുറന്നുപറഞ്ഞത്.

‘ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ എങ്ങനെ മകന്റെ പഴ്സ് വന്നു എന്നതിന് ഉത്തരം സിനിമയിൽ തന്നെയുണ്ട്. ബെന്നി എന്ന പൊലീസുകാരൻ ബെൻസിനെയും സുധീഷിനെയുമൊക്കെ അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്നുണ്ട്. അവിടെ ടിവിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി എന്ന ന്യൂസ് കാണിക്കുന്നുണ്ട്. ആ വാർത്തയിൽ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പൊലീസ് അന്വേഷണം തുടങ്ങി എന്ന്.

അപ്പോൾ അതിനർഥം ചാക്കിൽ അവർ കുട്ടിയുടെ യൂണിഫോമും ഒളിപ്പിച്ചിട്ടുണ്ടെന്നാണ്. ആ യൂണിഫോമിന്റെ പോക്കറ്റിൽ നിന്ന് ഡിക്കിയിൽ വീണു പോയതാകാം പഴ്‌സ്. അവസാനം ബോഡി വലിച്ച് കൊണ്ടുപോകുന്ന സമയത്ത് ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഇതെല്ലം പ്രേക്ഷകർ മനസ്സിലാക്കട്ടെ എന്നുകരുതി തന്നെയാണ് സ്പൂൺ ഫീഡിങ് വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ പഴ്സ് പുറത്തു വന്നത് എങ്ങനെ എന്നുചോദിച്ചാൽ ബോഡി കൊണ്ട് പോകുമ്പോൾ ചാക്ക് കീറിയിട്ടുണ്ട് അതിൽ നിന്നാണ് കാല് പുറത്തേക്ക് വന്നത്. അപ്പോൾ അതിന് അകത്ത് ഒരു ദ്വാരം ഉണ്ട്. അതുവഴി പഴ്‌സ് കാറിലേക്ക് വീണതാണ് എന്ന് വ്യക്തമാണ്.

ബെൻസിന്റെ ജീവനായ ആ കാർ കാരണം അവർ നശിച്ചുപോകും എന്നും നേരത്തെ തന്നെ സിനിമയിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. ബെന്‍സ് മണിയനെ അന്വേഷിച്ച് വീട്ടില്‍ പോകുന്നുണ്ട്. ആ സീനില്‍ മണിയന്റെ അമ്മയുടെ അടുത്തുവന്ന് ബെന്‍സ് ചോദിക്കും, ‘മണിയന്റമ്മേ എന്റെ വണ്ടി’ എന്ന്. ‘ഫ്ഭാ, ഇറങ്ങിപ്പോടാ നാറീ’ എന്നു പറഞ്ഞ് അവർ ബെൻസ് പോകുമ്പോൾ പ്രാകി ആണ് വിടുന്നത്. ‘നീയും നിന്റെ വണ്ടിയും നശിച്ച് നാറാണക്കല്ലെടുക്കുമെടാ’ എന്നൊരു പ്രാക്കുണ്ട്. ആ പ്രാക്കില്‍ ഉണ്ട് ബാക്കി എല്ലാം.

പവിയുടെ സുഹൃത്തിന്റെ വേഷം ചെയ്യുന്ന സംഗീതും മറ്റു കൂട്ടുകാരും ബെൻസിന്റെ കാറിൽ കയറുമ്പോൾ മകന്‍ മലങ്കള്‍ട്ട് എന്ന് പറഞ്ഞ കാർ ഇവരെല്ലാരും വിന്റേജ് കാറായി അതിശയത്തോടെ നോക്കുകയാണ്. അപ്പോള്‍ ബെൻസ് ‘മലങ്കള്‍ട്ട് വണ്ടിയല്ലേ, പോയി ഡിക്കിയില്‍ കയറടാ’ എന്ന് പറയുന്നുണ്ട്. ചിലവാക്കുകള്‍ ചില ജീവിതങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഞാൻ സൂചിപ്പിച്ചത്. കുറച്ചു കഞ്ഞിയെടുക്കട്ടേ എന്ന് ചോദിക്കുന്ന സീൻ കണ്ടപ്പോഴും നമ്മളെല്ലാം ചിരിച്ചു. ആ സീനില്‍ ലാലേട്ടന്‍, ‘എന്റെ നെഞ്ചിലൊരു കനം, ഞാനൊന്ന് പൊലീസ് സ്‌റ്റേഷന്‍ വരെ പോയി നോക്കട്ടെ’ എന്ന് പറയുന്നുണ്ട്. എന്തായിരിക്കും നെഞ്ചിലുള്ള കനം? തന്റെ ജീവിതത്തിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഉൾവിളിയിൽ ഉണ്ടായ കനമാണ്. ഒരുപക്ഷേ ആ സമയത്തായിരിക്കണം പൊലീസ് സ്റ്റേഷനിൽ അതൊക്കെ സംഭവിച്ചുകൊണ്ടിരുന്നത്. അന്ന് അയാള്‍ പോയില്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരിക്കും. അങ്ങനെയും ഒരു അർഥമുണ്ട്. ഇതൊക്കെ പ്രേക്ഷകർക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നതാണ്,’ തരുൺ മൂർത്തി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *