മെറ്റൽ പാർക്ക് ബെഞ്ചിലെ ദ്വാരങ്ങളിൽ ഒരു ഏഴുവയസ്സുകാരിയുടെ വിരൽ കുടുങ്ങിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. . നോയിഡയിലെ സെക്ടർ 53ലെ കാഞ്ചൻജംഗ മാർക്കറ്റിന് പിന്നിലെ സെൻട്രൽ പാർക്കിലാണ് സംഭവം.
കണ്ടുനിന്നവർ ആദ്യം അവളുടെ വിരലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അൻഷിക എന്നു പേരുള്ള പെൺകുട്ടിയാണ് കളിക്കുന്നതിനിടെ ബെഞ്ചിലെ മെറ്റൽ ദ്വാരങ്ങളിൽ വിരലുകൾ കയറ്റിയത്. അവളുടെ വിരലുകൾ കുടുങ്ങിപോകുകയും പലതവണ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതെ വരുകയും ആയിരുന്നു.
പെൺകുട്ടി കരയാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്., തുടർന്ന് ഇവർ ഉടൻ തന്നെ സഹായത്തിനായി അഗ്നിശമന സേനയെയും ലോക്കൽ പോലീസിനെയും വിവരം അറിയിച്ചു. കോൾ ലഭിച്ചയുടൻ ഒരു സംഘം സ്ഥലത്തെത്തി ബെഞ്ചിന്റെ സീറ്റ് എല്ലാ വശങ്ങളിൽ നിന്നും മുറിച്ചതായി ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു.
കുട്ടിയുടെ വിരലുകളിൽ കുടുങ്ങിയ ബെഞ്ചിന്റെ ഭാഗം പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ലോഹം സുരക്ഷിതമായി നീക്കം ചെയ്യാൻ അവിടെയുള്ള ഡോക്ടർമാർക്ക് കഴിഞ്ഞില്ല.
തുടർന്ന് അഗ്നിശമന സേന ഇരുമ്പ് വിദഗ്ധരുടെ സഹായം തേടി. നൂതനമായ റെസ്ക്യൂ ടൂളുകൾ ഉപയോഗിച്ച്, അവർ ക്രമേണ മെറ്റൽ കഷണം ചെറിയ ഭാഗങ്ങളായി മുറിച്ചു. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയുടെ കൈവിരലുകൾ സുരക്ഷിതമായി പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷ നൽകി ആരോഗ്യനില തൃപ്തികരമായ ശേഷമാണ് പെൺകുട്ടിയെ വീട്ടിലേക്ക് അയച്ചത്.