Featured Good News

തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ

എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ?

നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.
ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ കൊഴിഞ്ഞ് വീണ്ടും കഷണ്ടിയായി.

ആളുകളുടെ പരിഹാസം ഭയന്ന് സമ്മര്‍ദത്തിലായിരുന്ന കുടുംബം കുട്ടിയുടെ ഈ രോഗാവസ്ഥ മറച്ചു. വര്‍ഷങ്ങളോളം കൃത്രിമ മുടിയും വിഗും വച്ച് കുഞ്ഞു നീഹാര്‍ സ്കൂളില്‍ പോയി. പരിഹാസവും ആക്ഷേപങ്ങളും നേരിട്ട് കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ കടന്നു പോയി.

എന്നാല്‍ കാലം മുന്നേട്ടു പോകവേ ആളുകള്‍ എന്തു കരുതിയാലെന്ത് എന്ന ചിന്തയിലേക്ക് നീഹാര്‍ ഉയിര്‍ത്തെഴുന്നേറ്റു. ആ തീരുമാനം അവളുടെ ജീവിതത്തിന്റെ ഗതി മാറ്റിയെഴുതി. അമേരിക്കയിലെ കലിഫോര്‍ണിയയിലെ ഹൈസ്കൂള്‍ ജീവിതത്തിനിടെ ഇനി മുതല്‍ വിഗ് വയ്ക്കുന്നില്ലെന്ന് നീഹാര്‍ തീരുമാനമെടുത്തു. മാത്രമല്ല, മുടി പൂര്‍ണമായും ഷേവ് ചെയ്ത് മൊട്ടത്തലയാക്കി. കൂട്ടുകാരും കുടുംബക്കാരുമൊക്കെയായി ആഘോഷപൂര്‍വം നീഹാര്‍ ആ തീരുമാനത്തിന് ഒപ്പം നിന്നു. എന്റെ തല എങ്ങനെ വേണമെന്നു ഞാന്‍ തീരുമാനിക്കുമെന്നായിരുന്നു സധൈര്യത്തോടെയുള്ള അവളുടെ പ്രഖ്യാപനം.

ഒളിച്ചുവയ്ക്കലുകളില്ലാതെ തന്റെ യഥാര്‍ത്ഥ ശാരീരിക അവസ്ഥയെ സന്തോഷത്തോടെ സ്വീകരിച്ച ആ ദിവസത്തെയാണ് നീഹാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനമെന്നു വിളിക്കുന്നത്. മുടിയില്ലാത്ത ഇന്ത്യന്‍ പെണ്‍കുട്ടിയെ ആരു കല്യാണം കഴിക്കുമെന്ന പഴയചോദ്യം വന്നത് അവളുടെ മുത്തശിയില്‍ നിന്നാണ്.

എന്നാല്‍ കല്യാണ്യ നീഹാറിന്റെ അജന്‍ഡയില്‍ ഒരു വിഷയമേ ആയിരുന്നില്ല. മുടിയില്ലാതെ തലയുയര്‍ത്തിത്തന്നെ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഡേറ്റിങ് ആപ്പിലൂടെ ഇന്ത്യക്കാരന്‍ തന്നെയായ അരുണ്‍ ഗണപതിയെ അവള്‍ പരിചയപ്പെടുന്നത്. 4 വര്‍ഷം നീണ്ട പ്രണയം ഒടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും കല്യാണം. താ‍യ്‍ലന്റിലെ അതിമനോഹരമായ ഡെസ്റ്റിനേഷന്‍ വെഡ്ഡിങിലെ ബ്രൈഡ് ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാണ്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നീഹാര്‍ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററാണ്. ബോഡി പോസിറ്റിവിറ്റി ആക്റ്റിവിസ്റ്റുമാണ്. ഇന്ത്യന്‍ വിവാഹവസ്ത്രത്തിന്റെ വര്‍ണാഭയില്‍ തന്നെ തന്റെ കഷണ്ടിയിലേക്കു ചൂണ്ടി നീഹാര്‍ സച്ദേവ ലോകത്തോടു പറയുന്നു, ആരോ കോറിയിട്ട സൗന്ദര്യസങ്കല്‍പങ്ങള്‍ മറന്നുകളയൂ. തുറിച്ചു നോട്ടങ്ങള്‍ക്കു പകരം വ്യത്യസ്തയെ അംഗീകരിക്കാന്‍ മനസിനെ പാകമാക്കൂ. വീണ്ടും അവര്‍ പെണ്‍കുട്ടികളോടു പ്രത്യേകമായി പറയുന്നു, ലോകത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളെയല്ല, സ്വയം എങ്ങനെയാണോ അങ്ങനെ അംഗീകരിക്കാനും സ്വയം സ്നേഹിക്കാനും തയാറാകൂ. ലോകം നിങ്ങള്‍ക്കു പിന്നാലെ വരും.

Leave a Reply

Your email address will not be published. Required fields are marked *