Oddly News

കാമുകി ഫോണ്‍ പാസ് വേര്‍ഡ് ചോദിച്ചു; നല്‍കാനാവില്ലെന്ന് പറഞ്ഞ് കടലില്‍ ചാടി യുവാവ്

കാമുകിക്ക് ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാനായി വിസമ്മതിച്ച് കടലില്‍ ചാടി യുവാവ്. സംഭവം നടന്നത് ഫ്ളോറിഡയിലാണ്. യുവാവ് കടലില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലാണ്.സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവച്ചത്.എ ജെ എന്ന യുവാവാണ് കടലില്‍ ചാടിയത്.

കാമുകിയുമായ ബോട്ട് യാത്രയിലായിരുന്ന എ ജെ യാത്രക്കിടെ ബോട്ടില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ യാത്ര തടയുകയും ഔദ്യോഗിക രേഖകള്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുമായി എ ജെ തര്‍ക്കത്തിലായി.ഇവരുടെ കൈയില്‍ മതിയായ രേഖകള്‍ ഉണ്ടായില്ലായെന്ന് പോലീസ് പറയുന്നു.

വീഡിയോയില്‍ ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന യുവാവിനെ കാണാന്‍ സാധിക്കും. ഇതിനിടയിൽ പലതവണ യുവതി എജെയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അതിന് വഴങ്ങിയില്ല. ഒടുവില്‍ എജെയുടെ മേലുദ്യോഗസ്ഥന്റെ നമ്പര്‍ നല്‍കാമെന്ന് പറയുകയും നമ്പര്‍ നല്‍കാനായി യുവതി എജെയുടെ ഫോണ്‍ പാസ് വേര്‍ഡ് ചോദിക്കുകയും ചെയ്യുന്നു.എന്നാല്‍ പാസ് വേര്‍ഡ് നല്‍കാനായി യുവാവ് വിസമ്മതിച്ചു.താന്‍ ജയിലില്‍ പോകാനായി തയ്യാറല്ലെന്നും താന്‍ കടലിലേക്ക് ചാടുമെന്നും യുവാവ് ഭീഷണിമുഴക്കി.

കടലില്‍ ചാടിയാല്‍ ബന്ധം അവസാനിപ്പിക്കുമെന്ന് യുവതി പറഞ്ഞെങ്കിലും എജെ അതിലും ശാന്തനായില്ല. താന്‍ കടലില്‍ ചാടി നീന്തിപോയാല്‍ എന്ത് സംഭവിക്കുമെന്ന് എജെ പൊലീസിനോട് ചോദിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് പറഞ്ഞതിന് പിന്നാലെ യുവാവ് കടലിലേക്ക് ചാടുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന പോലീസ് കരയില്‍വച്ച് എ ജെ യെ അറസ്റ്റ് ചെയ്തു