Good News

മകന്‍… എന്റെ മകന്‍.. ആ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത്  കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ച സജനയുടെ ചിതയ്ക്ക് തീ കൊളുത്തിയത് അപകടത്തില്‍ മരിച്ച സജനയുടെ മകന്റെ ഹൃദയം സ്വീകരിച്ചയാള്‍. ആറ് മാസത്തിന് മുന്‍പ് ഒരു ബൈക്കപകടത്തിലാണ് സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും മകന്‍ വിഷ്ണുവിനെ  നഷ്ടമാകുന്നത്. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട സ്വദേശിയായ അശോകാണ് സജനയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്തത്. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്.

വിഷ്ണുവിന്റെ ഹൃദയം അശോകിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങിയ നിമിഷം മുതല്‍ തന്നെ സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും അശോക് മകന്‍ തന്നെയാണ്.  അവര്‍ക്ക്  അശോകില്‍ കാണാന്‍ കഴിയുന്നതും അവര്‍ക്ക് നഷ്ടമായ വിഷ്ണുവിനെ തന്നെയാണ് , അപ്പോള്‍ പിന്നെ മകന്‍ തന്നെയല്ലേ കര്‍മം ചെയ്യേണ്ടതെന്ന് ജീവിതത്തില്‍ തനിക്ക് കൈതാങ്ങായിരുന്ന ഭാര്യയും മകനും പോയ വിങ്ങലില്‍ ഷാജി ചോദിക്കും.

കാന്‍സറിനോട് ഒരു പോരാളിയെപോലെ പോരാടിയപ്പോള്‍ സങ്കടത്തില്‍ കൈത്താങ്ങായി അശോക് ഉണ്ടായിരുന്നു. ഒടുവില്‍ ആ ഹൃദയം മിടിപ്പ് നിലച്ചപ്പോള്‍ ഓടിയെത്തി മകന്റെ സ്ഥാനത്ത് നിന്ന് അന്ത്യ കര്‍മങ്ങള്‍ ചെയ്തു. സര്‍ക്കാരിന്റെ മൃതസഞ്ജീവിന് പദ്ധതി വഴിയായിരുന്നു സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും കരളും ഹൃദയവും ദാനം ചെയ്തത്. എന്നാല്‍ ഒരു നിബന്ധന മാത്രമാണ് അവര്‍ വച്ചത് സ്വീകര്‍ത്താക്കളെ കാണണമെന്ന്.