Crime

ഭര്‍ത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്​തു; ജീവനോടെ തീ കൊളുത്തി

മധ്യപ്രദേശി​ലെ ചന്ദ് കാ പുര ഗ്രാമത്തിൽ ഗർഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനുശേഷം ജീവനോടെ തീ കൊളുത്തി. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ 34കാരി ഗ്വാളിയോറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.

തന്റെ ഭർത്താവ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച മറ്റൊരു സ്ത്രീയുമായി ഒത്തുതീർപ്പിനായി പോയതായിരുന്നു യുവതി. ഈ സ്ത്രീയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്‌. അതിനുശേഷം മൂന്ന് യുവാക്കളും ആരോപണം ഉന്നയിച്ച സ്ത്രീയും ചേർന്ന് യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷം വീട്ടിലുള്ളവര്‍ ചേര്‍ന്ന് തീ കൊളുത്തുകയായിരുന്നുവെന്നും യുവതി പറയുന്ന വിഡിയോ പൊലീസിന് ലഭിച്ചത്. തന്നോട് ആരാണ് ഈ ക്രൂരത ചെയ്‌തതെന്നും യുവതിയുടെ മൊഴിയിലുണ്ട്. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇവരുടെ ഭർത്താവ് തന്നെയാണ് വിഡിയോ പൊലീസിന് കൈമാറിയത് . യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.