Featured Good News

കോടികളുടെ ബിസിനസ്സും സ്വത്തും ഉപേക്ഷിച്ച് യുവാവ് ജൈന സന്യാസിയായി! കാരണമെന്ത്?

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള 30 വയസ്സുകാരനായ ഹർഷിത് ജെയിൻ, കോടിക്കണക്കിന് രൂപയുടെ സ്വത്തും ബിസിനസ്സും ഉപേക്ഷിച്ച് ജൈന സന്യാസിയുടെ ജീവിതം സ്വീകരിച്ചത് അപൂർവമായ ത്യാഗപ്രവൃത്തിയാണ്. ഡൽഹിയിലെ വമ്പന്‍ വസ്ത്ര വ്യാപാരിയായിരുന്ന ഹർഷിത് ഭൗതിക സുഖങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ തീരുമാനിച്ചാണ് വീട്, കാർ, ബിസിനസ്സ്, തുടങ്ങിയ എല്ലാ ലൗകിക സമ്പാദ്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചത്.

കോവിഡ് കാലത്തെ തിരിച്ചറിവുകൾ ആന്തരിക മാറ്റത്തിന് വഴിതുറന്നു

കോവിഡ്-19 മഹാമാരിയുടെ സമയത്താണ് ഹർഷിതിന്റെ ജീവിതത്തില്‍ വഴിത്തിരിവ് സംഭവിച്ചത്. ഭയം, ഒറ്റപ്പെടൽ, മനുഷ്യബന്ധങ്ങളുടെ തകർച്ച എന്നിവ നേരിൽ കണ്ടത് അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. അസുഖം ബാധിച്ച സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് പോലും അകലം പാലിക്കുന്നതും അന്ത്യകർമ്മങ്ങൾ ചെയ്യാൻ മടിക്കുന്ന ആളുകളെയും അദ്ദേഹം കണ്ടു.

ഈ നിമിഷങ്ങളാണ് ജീവിതത്തിന്റെ നശ്വരതയിലേക്ക് തന്റെ കണ്ണുകൾ തുറപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. “ഒരാൾ ഈ ലോകത്തേക്ക് ഒറ്റയ്ക്ക് വരുന്നു, ഒടുവിൽ ഒറ്റയ്ക്ക് പോകുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു,” അദ്ദേഹം പറഞ്ഞു. മഹാമാരിക്ക് ശേഷമുള്ള നാല് വർഷക്കാലം അദ്ദേഹം ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കുകയും ക്രമേണ ആത്മീയതയിലേക്കും ജൈന തത്ത്വചിന്തയിലേക്കും ആകർഷിക്കപ്പെടുകയുമായിരുന്നു.

ജൈന സന്യാസിമാരുമായുള്ള ഇടപെഴകൽ കാരണം ഹർഷിത് ഒടുവിൽ ദീക്ഷ (സന്യാസത്തിലേക്കുള്ള ഔപചാരികമായ പ്രവേശനം) എടുക്കാൻ തീരുമാനിച്ചു. ദോഗാത്തിലെയും ബാംനൗലിയിലെയും ജൈന ക്ഷേത്രങ്ങളിൽ നടന്ന വലിയ ചടങ്ങിൽ, ആയിരക്കണക്കിന് ഭക്തരാണ് അദ്ദേഹത്തിന്റെ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയത്. നഗരത്തിലൂടെ നടന്ന ആഘോഷയാത്ര അദ്ദേഹത്തിന്റെ പുതിയ ജീവിതത്തിന്റെ തുടക്കം കുറിച്ചു. തുടർന്ന് സന്യാസം സ്വീകരിക്കുന്നതിനെ പ്രതീകപ്പെടുത്തുന്ന ആചാരങ്ങൾ നടന്നു.

കുടുംബത്തിന്റെ പ്രതികരണം

ഇത്രയും വലിയ ത്യാഗം ചെയ്തിട്ടും ഹർഷിതിന്റെ കുടുംബം അദ്ദേഹത്തിന്റെ തീരുമാനത്തിന് ഉറച്ച പിന്തുണ നൽകി. ഡൽഹിയിലെ അറിയപ്പെടുന്ന ഇലക്ട്രോണിക്സ് വ്യാപാരിയായ അദ്ദേഹത്തിന്റെ പിതാവ് സുരേഷ് ജെയിൻ അഭിമാനം പ്രകടിപ്പിച്ചു. “എന്റെ മകൻ ജീവിതത്തിന്റെ സത്യം അടുത്തു കണ്ടറിഞ്ഞു. കോവിഡിലെ അനുഭവം അവന്റെ പാത ആത്മീയതയിലേക്ക് തിരിച്ചുവിട്ടു. അവൻ ഒരു സന്യാസിയാകുന്നതിൽ കൂടുതൽ അഭിമാനകരമായി മറ്റൊന്നുമില്ല,” അദ്ദേഹം പറഞ്ഞു.