Crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍; കൊടുത്തത് അടുത്ത ഫ്ലാറ്റിലെ അധ്യാപിക

ബെംഗളൂരുവിൽ ഫ്ലാറ്റൊഴിപ്പിക്കാന്‍ ഗുണ്ടാസംഘത്തിന് യുവതി നല്‍കിയത് ബലാത്സംഗ ക്വട്ടേഷന്‍. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ 27കാരിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഫ്ലാറ്റിന്റെ പൂട്ടു പൊളിച്ച് അതിക്രമിച്ച് അകത്ത് കടന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി.

ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ 5 അംഗസംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു.

ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവല്‍ നിന്നു. അക്രമികള്‍ പോയതിനു പിന്നാലെ യുവതി പൊലീസിന്റെ ഹെല്‍പ് ലൈനില്‍ വിളിക്കുകയായിരുന്നു കുതിച്ചെത്തിയ പൊലീസ് കാവൽ നിന്ന രണ്ടുപേരെയും മറ്റൊരാളെയും പിടികൂടി. രണ്ടുപേര്‍ക്കായി മദനായ്ക്കനഹള്ളി പൊലീസ് തിരച്ചില്‍തുടങ്ങി. ബലാത്സംഗം അയൽക്കാരി നൽകിയ ക്വട്ടേഷനാണന്നാണു സൂചനയാണു പൊലീസിനു ലഭിച്ചിരിക്കുന്നത്.

ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ തേടി ആളുകളെത്തുന്നത് ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ എതിര്‍ത്തിരുന്നു. ഇവരോട് താമസം മാറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഒഴിവാക്കാന്‍ ഫ്ലാറ്റ് ഉടമയും തയ്യാറായിരുന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത ഫ്ലാറ്റിലെ അധ്യാപിക ഏര്‍പ്പാടാക്കിയ ഗുണ്ടകളാണ് കൂട്ടബലാത്സംഗം നടത്തിയതെന്നാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.