Featured Oddly News

ഈ പിഎച്ച്ഡി കാരന്റെ വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കേട്ടുനോക്കൂ… നിങ്ങള്‍ അത്ഭുതപ്പെടും

ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു.

പിഎച്ച്ഡി സ്വര്‍ണമെഡല്‍ ജേതാവായ വരന്‍, ബിഎംഐ 24-ല്‍ താഴെയുള്ള ഉള്ള എല്ലാ വീട്ടുജോലികളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു വധുവിനെ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്.

ഗായിക ചിന്മയി ശ്രീപാദ പങ്കിട്ട ഈ പോസ്റ്റിന് നിരവധി സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ‘ഇത് ഒരു മെഡിക്കോ ആയ വരന്‍ ഭാവി വധുവിന്റെ യോഗ്യതകളക്കുറിച്ച് അയച്ച കൃത്യമായ പട്ടികയാണ്.’ എന്നു പറഞ്ഞാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ലിസ്റ്റ് ആരംഭിക്കുന്നത് ഇങ്ങനെയാണ്: മണവാട്ടിയെ കുറിച്ച് –

‘‘ വീടും കുടുംബ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ളതും മിടുക്കിയുമായിരിക്കണം. ഊര്‍ജ്ജസ്വലത ആയിരിക്കണം. കുടുംബത്തിന്റെ ഭക്ഷണം, വസ്ത്രം എന്നിവയുള്‍പ്പെടെയുള്ള എല്ലാ വീട്ടുജോലികളിലും പ്രാവീണ്യമുണ്ടാവണം. ബിഎംഐ 24-ല്‍ താഴെയാകണം. വീട്ടിലെ ദൈനംദിന ജോലികള്‍ ജോലിക്കാരോ മറ്റു പുറമേ ഉള്ള സഹായങ്ങളോ ഇല്ലാതെ ചെയ്യണം. ജോലി, വരുമാനം എന്നിവ വേണമെന്ന് നിര്‍ബന്ധമില്ല. ഒരു പാഷന്‍ ആയിട്ടു വേണമെങ്കില്‍ ജോലിക്കുപോകാം. പക്ഷേ അത് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുംമേലേ ആകരുത്. അവള്‍ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണുന്നവള്‍ ആകണം. ചെന്നൈയില്‍ അല്ല ജോലി എങ്കില്‍ , കല്യാണം കഴിഞ്ഞ ആദ്യത്തെ 7 വര്‍ഷം ജോലിക്കു പോകാന്‍ സാധിക്കില്ല, കാരണം ആ കാലത്ത് നമ്മള്‍ക്ക് ഒരു കുഞ്ഞിനെ പ്രതീക്ഷിക്കാം. കുഞ്ഞിനെ സ്കൂളില്‍ ചേര്‍ത്തതിനുശേഷം ജോലിക്കു പോകാം.”

വരന്റെ പ്രതീക്ഷകള്‍ കാലഹരണപ്പെട്ടതും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതുമാണെന്ന് പലരും വിമര്‍ശിച്ചു, അതേസമയം ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചു. ‘വളരെ യാഥാര്‍ത്ഥ്യബോധമില്ലാത്തതും പഴയ രീതിയിലുള്ളതുമാണെന്ന് തോന്നുന്നു. ഒരു മിടുക്കിയായ സ്ത്രീയും ഇത് സമ്മതിക്കില്ല. അവന്റെ ചിന്താഗതി മാറ്റിയില്ലെങ്കില്‍ അവന്‍ അവിവാഹിതനായി തുടരും. ഒരാള്‍ അഭിപ്രായപ്പെട്ടു.

മറ്റൊരു ഉപയോക്താവ് പ്രതികരിച്ചതിങ്ങനെ ‘ഇത് വ്യാജമാണെന്ന് ആളുകള്‍ കരുതുന്നത് തമാശയാണ്, പക്ഷേ എന്റെ മുഖത്ത് നോക്കി സമാനമായ കാര്യങ്ങള്‍ പറഞ്ഞ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പുരുഷന്മാരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്.’