Sports

ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി ; ഓസ്ട്രേലിയയെ തകർത്ത് സിംബാബ്‌വെ

കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ പല അട്ടിമറികളും അവസാന നിമിഷം പരിചയസമ്പന്നതയുടെ ബലത്തില്‍ അവസാന നിമിഷം മാറി മറിഞ്ഞെങ്കിലും ഇത്തവണ അത് സംഭവിച്ചു. സിംബാബ്‌വേ ബി ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 23 റണ്ണിനു തോല്‍പ്പിച്ചു . ലോക ക്രിക്കറ്റിലെ തന്നെ വമ്പന്മാരായ, മുൻ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഓസ്ട്രേലിയയെ തകർത്തതോടെ സിംബാബ്‌വെ അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചു.

റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ രണ്ട് വിക്കറ്റിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ കളി തീരാന്‍ മൂന്ന് പന്ത് ശേഷിക്കേ 146 റണ്ണിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 17 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ബ്ലെസിങ് മുസര്‍ബാനിയും 23 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് ഇവാന്‍സുമാണ് ഓസീസിനെ വീഴ്ത്തിയത്. വെല്ലിങ്ടണ്‍ മസകാഡ്‌സയും റയാന്‍ ബേളും ഒരു വിക്കറ്റ് വീതമെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ട്രാവിസ് ഹെഡ് സിംബാബ്‌വേയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മികച്ച പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാത്ത ഓസീസിന്റെ നടപടിയെ മുന്‍ താരങ്ങള്‍ വിമര്‍ശിച്ചു.

ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് (56 പന്തില്‍ പുറത്താകാതെ 64), താഡിവംശി മാരുമാനി (21 പന്തില്‍ 35), റയാന്‍ ബേള്‍ (30 പന്തില്‍ 35), നായകന്‍ സികന്ദര്‍ റാസ (13 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 25) എന്നിവരാണു സിംബാബ്‌വേയെ മികച്ച നിലയിലെത്തിച്ചത്. വിക്കറ്റ് വീഴാതെ സൂക്ഷിച്ചു മുന്നേറിയതിനാല്‍ ഇന്നിങ്‌സില്‍ ആകെ ഒരു സിക്‌സര്‍ മാത്രമാണു പിറന്നത്.

മറുപടി ബാറ്റ് ചെയ്ത ഓസീസിന് രണ്ടാം ഓവറില്‍ തിരിച്ചടിയേറ്റു. എട്ട് റണ്ണെടുത്ത ജോഷിനെ മുസര്‍ബാനി മുസെകിവയുടെ കൈയിലെത്തിച്ചു. കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവര്‍ റണ്ണെടുക്കാതെ പുറത്തായതോടെ ഓസീസ് ഞെട്ടി. ട്രാവിസ് ഹെഡും (15 പന്തില്‍ 17) പുറത്തായതോടെ അവര്‍ നാലീന് 29 റണ്ണെന്ന നിലയിലായി. മാറ്റ് റെന്‍ഷോയും (44 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 65) െന്‍ മാക്‌സ്‌വെല്ലും (32 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 31) ചേര്‍ന്നതോടെ മത്സരം സിംബാബ്‌വേ പക്ഷത്തുനിന്നു മാറി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 44 പന്തില്‍ 50 കടന്നു. 14-ാം ടീം നൂറിലുമെത്തി. 34 പന്തിലാണ് റെന്‍ഷോ അര്‍ധ സെഞ്ചുറിയടിച്ചത്. മാക്‌സ്‌വെല്ലിനെ റയാന്‍ ബേള്‍ ബൗള്‍ഡാക്കിയതു നിര്‍ണാകയമായി.

മാര്‍കസ് സ്‌റ്റോനിസ് (ആറ്), ബെന്‍ ഡ്വാഷിസ് (ആറ്), ആഡം സാംപ (രണ്ട്), മാത്യു കുനെമാന്‍ (0) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. എട്ടാമനായാണു റെന്‍ഷോ മടങ്ങിയത്. കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പുറത്തെടുത്ത ബ്ലെസിങ് മുസര്‍ബാനിയാണു മത്സരത്തിലെ താരം. ഓസീസ് ഓപ്പണ്‍ ജോഷ് , ടിം ഡേവിഡ്, റെന്‍ഷോ, ആഡം സാംപ എന്നിവരുടെ വിക്കറ്റുകളാണു താരം നേടിയത്.

സിംബാബ്‌വേയ്ക്ക് വേണ്ടി രാജ്യാന്തര ട്വന്റി20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനും മുസര്‍ബാനിക്കു സാധിച്ചു. ഓസ്‌ട്രേലിയയ്ക്ക് ഇതുവരെയും സിംബാബ്‌വേയെ ട്വന്റി20 ലോകകപ്പില്‍ തോല്‍പ്പിക്കാനായില്ല. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും സിംബാബ്‌വേയാണു ജയിച്ചത്. കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ പ്രോസ്പര്‍ ഉത്‌സേയയാണു സിംബാബ്‌വേയെ നയിച്ചത്. 1983 ലെ ഏകദിന ലോകകപ്പിലും സിംബാബ്‌വേ ജയമറിഞ്ഞു. 2014, 2022 ഏകദിന ലോകകപ്പുകളിലും ജയം അവര്‍ക്കൊപ്പമായി.

Leave a Reply

Your email address will not be published. Required fields are marked *