Crime

കാമുകനൊപ്പം മകനെ ക്രൂരമായി മര്‍ദിച്ച കേസ്: യൂട്യൂബറായ ജീവനക്കാരിയെ പുറത്താക്കി

കൊച്ചി: പന്ത്രണ്ടുവയസുകാരനായ മകനെ ആണ്‍സുഹൃത്തിനൊപ്പം മര്‍ദിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബറായ മാതാവിനെ പുറത്താക്കി ഭക്ഷ്യവകുപ്പ്.
മാതാവും ആണ്‍സുഹൃത്തും കഴിഞ്ഞദിവസമാണ് കുട്ടിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായത്. ക്രിമിനല്‍ കേസ് ചുമത്തപ്പെട്ടതോടെയാണ് വകുപ്പിന്റെ നടപടി.

നേരത്തേ ഇവര്‍ സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനിലും ജോലി ചെയ്തിരുന്നു. വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന മാതാവിനും മുന്‍ പങ്കാളിക്കുമൊപ്പം മാറിമാറിയായിരുന്നു പന്ത്രണ്ടുവയസുകാരനായ മകന്‍ താമസിച്ചിരുന്നത്. അടുത്ത കാലത്തായി ആണ്‍സുഹൃത്ത് വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനെ കുട്ടി എതിര്‍ത്തിരുന്നു.

അതിനിടെ മാതാവിനൊപ്പം കിടന്നുറങ്ങണമെന്ന് പറഞ്ഞതോടെ ആണ്‍സുഹൃത്തും മാതാവും കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
കഴുത്തിന് കുത്തിപ്പിടിച്ച് ബാത്‌റൂമിന്റെ ഡോറില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചെന്നും ചവിട്ടി താഴെയിട്ടിട്ടും മാതാവ് പ്രതികരിച്ചില്ലെന്നുമാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. അമ്മ തന്റെ നെഞ്ചില്‍ നഖംവെച്ച് മാന്തി മുറിവേല്‍പ്പിച്ചെന്നും കുട്ടി പറഞ്ഞിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പിതാവാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദന വിവരം പുറത്തറിയുന്നത്. പിന്നീട് പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുക്കുകയും, മാതാവിനേയും ആണ്‍സൃഹൃത്തിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.