ഡേറ്റിങ് ആപിലെ ‘യുവതി’യെ ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി മൂന്നുപവൻ സ്വർണം കവർന്നതായി പരാതി. തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവിൽ സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഞ്ചംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്നും കാറിൽവച്ച് നഗ്നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. 3 പവന്റെ മാല തട്ടിയെടുത്ത ശേഷം റോഡിൽ ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. സംഘത്തിലെ ചിലരെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പിലൂടെ ‘യുവതി’യായി നടിച്ചാണ് സംഘത്തിലുള്ളയാൾ യുവാവിനെ പരിചയപ്പെട്ടത്. യുവതിയുടെ ഫോട്ടോയിൽ ആകൃഷ്ടനായ യുവാവ്, ‘യുവതി’ പറഞ്ഞതനുസരിച്ച് വെഞ്ഞാറമൂട്ടിലെത്തി. ഇവിടെനിന്ന് സംഘത്തിന്റെ കാറിൽ കയറി. തുടർന്ന്, മർദിച്ച് സ്വർണാഭരണം കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സുമതി വളവിലാണ് തന്നെ ഉപേക്ഷിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
പാലോടുനിന്ന് 4 കിലോമീറ്റർ അകലെ മൈലമൂട് പാലത്തിന് അടുത്താണ് സുമതി വളവ്. സുമതിയെന്ന യുവതി വർഷങ്ങൾക്ക് മുൻപ് ഇവിടെ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുമതി വളവെന്നു പേരുവന്നത്.




