Crime

ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി, നവവധു ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം യുവതി ജീവനൊടുക്കി. മധു സിങ് എന്ന മുപ്പത്തിരണ്ടുകാരിയാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് അനുരാഗ് സിങ് അറസ്റ്റിലായി. സ്ത്രീധനം ആവശ്യപ്പെട്ട് മധുവിനെ അനുരാഗ് പീഡിപ്പിച്ചിരുന്നെന്നും ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയിരുന്നെന്നും കുടുംബം ആരോപിച്ചു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മധുവും ഹോങ് കോങ് ആസ്ഥാനമായ കപ്പല്‍കമ്പനിയിലെ ജീവനക്കാരനായ അനുരാഗും വിവാഹിതരായത്. വിവാഹവേളയില്‍ 15 ലക്ഷംരൂപ സ്ത്രീധനമായി അനുരാഗ് ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകള്‍ മധുവിന്റെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. വിവാഹശേഷവും അനുരാഗ് സ്ത്രീധനം ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടും മുമ്പേ അനുരാഗ് പീഡനം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മധു സ്വന്തംവീട്ടിലേക്ക് മടങ്ങി. പിതാവ്, സ്ത്രീധനത്തുക നല്‍കിയതോടെ അനുരാഗ് മധുവിനെ കൂട്ടിക്കൊണ്ടു പോയി. എന്നിട്ടും പീഡനം തുടര്‍ന്നുവെന്ന് മധുവിന്റെ കുടുംബം ആരോപിച്ചു. മകളെ അനുരാഗ് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചുവെന്നും മധുവിന്റെ കുടുംബം ആരോപിച്ചു. അനുരാഗിന് വിവാഹേതരബന്ധമുണ്ടായിരുന്നെന്നും മുന്‍കാമുകിക്കൊപ്പം ഒരു ഹോട്ടലില്‍ രാത്രിചെലവഴിച്ചെന്നും മധുവിന്റെ പിതാവ് പരാതിയില്‍ ആരോപിച്ചു.