ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഹമ്മദാബാദിൽ നടന്ന അഞ്ചാം ടി20 മത്സരത്തിൽ, പരിക്കേറ്റ ശുഭ്‌മൻ ഗില്ലിന് പകരം ലഭിച്ച അവസരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനത്തിലൂടെ മുതലാക്കിയതോടെ, സഞ്ജുവിന്റെ ബാറ്റിങ്ങിനെ കുറിച്ച് കമന്ററിക്കിടെ മുൻ താരവും മുൻ പരിശീലകനുമായ മായ രവി ശാസ്ത്രിയുടെ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്ര മികച്ച ബാറ്ററായിട്ടും തുടര്‍ച്ചയായി ആറ് ടി20കളില്‍ സഞ്ജുവിനു അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ കുറിച്ചായിരുന്നു ശാസ്ത്രി സംസാരിച്ചത്.
ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു, തുടക്കം മുതൽ ആക്രമിച്ചു കളിച്ച് പവർപ്ലേയിൽ ഇന്ത്യയ്ക്ക് ആധിപത്യം നേടിക്കൊടുത്തു. മറുവശത്ത് അഭിഷേക് ശർമ്മ മാർക്കോ യാൻസനെതിരെ തുടർച്ചയായി മൂന്ന് ഫോറുകൾ അടിച്ച് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കി. 22 പന്തിൽ 37 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഈ പരമ്പരയിലെ മുൻപത്തെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഗില്ലിന് നേടാനായ 33 റൺസിനേക്കാൾ കൂടുതലായിരുന്നു സഞ്ജുവിന്റെ ഈ ഒറ്റ ഇന്നിംഗ്‌സ്.
സഞ്ജുവിന്റെ പ്രകടനത്തിൽ ആകൃഷ്ടനായ ശാസ്ത്രി, താരത്തെ ഇത്രയും കാലം ടീമിന് പുറത്തിരുത്തിയതിനെ ചോദ്യം ചെയ്യുകയും ഗില്ലുമായി താരതമ്യം നടത്തുകയും ചെയ്തു. “അദ്ദേഹം എന്തുകൊണ്ടാണ് ആദ്യമേ ടീമിൽ ഇല്ലാതിരുന്നത്? ഇത്തരത്തിൽ കളിക്കുന്നത് കാണുമ്പോൾ, ഒരാൾക്ക് പരിക്കേൽക്കുന്നത് വരെ അദ്ദേഹത്തെ ടീമിലെടുക്കാൻ കാത്തിരുന്നത് എന്തിനാണെന്ന് ആരും അത്ഭുതപ്പെട്ടുപോകും. ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് ജന്മസിദ്ധമായ കഴിവുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബാക്ക്-ടു-ബാക്ക് സെഞ്ചുറികൾ ഉൾപ്പെടെ ടി20യിൽ അദ്ദേഹത്തിന് 300 റൺസായി (ഈ പരമ്പരയിൽ). അദ്ദേഹം സ്ഫോടനാത്മകമായ രീതിയിൽ കളിക്കുന്ന അപകടകാരിയായ താരമാണ്. ഇത്തരത്തിലുള്ള ഷോട്ടുളള ഒരു താരത്തിന് എവിടെ പന്തെറിയാനാണ്?” ശാസ്ത്രി പറഞ്ഞു.
ഇന്നത്തെ മത്സരത്തിനിടെ 31-കാരനായ സഞ്ജു ടി20 ക്രിക്കറ്റിൽ 8,000 റൺസും അന്താരാഷ്ട്ര ടി20യിൽ 1,000 റൺസും തികച്ചു. ടി20യിൽ 8,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരവും, അന്താരാഷ്ട്ര ടി20യിൽ 1,000 റൺസ് കടക്കുന്ന പതിനാലാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം. വിരാട് കോലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, സുരേഷ് റെയ്‌ന, കെ.എൽ രാഹുൽ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് ഇപ്പോൾ സഞ്ജുവും ഇടംപിടിച്ചിരിക്കുന്നത്.
മാർക്കോ യാൻസനെ സിക്സറിന് പറത്തിക്കൊണ്ടാണ് സഞ്ജു ഈ നേട്ടങ്ങൾ ആഘോഷിച്ചത്. മനോഹരമായ റിസ്റ്റ് വർക്കിലൂടെ മിഡ്-ഓണിന് മുകളിലൂടെ പായിച്ച സിക്സർ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലെ ഹൈലൈറ്റായിരുന്നു. സിംഗിൾ എടുത്ത് ഇന്നിംഗ്‌സ് തുടങ്ങിയ സഞ്ജു പിന്നീട് ഗിയർ മാറ്റുകയും പവർപ്ലേയിൽ അഭിഷേക് ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകുകയും ചെയ്തു.
അവസാന മത്സരത്തിനായി ഇന്ത്യ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മൂന്നാം മത്സരം നഷ്ടമായ ജസ്പ്രീത് ബുംറ ഹർഷിത് റാണയ്ക്ക് പകരം തിരിച്ചെത്തി. കുൽദീപ് യാദവിന് പകരം വാഷിംഗ്ടൺ സുന്ദറും ടീമിലിടം നേടി. വിരലിന് പരിക്കേറ്റതിനെത്തുടർന്ന് വൈസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന് അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്.
പരമ്പരയിൽ 2-1 ന് മുന്നിലായിരുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഈ മത്സരം വളരെ നിർണ്ണായകമാണെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി.




