Featured Sports

കോഹ്ലിക്ക് സെഞ്ചറി നഷ്ടം, ഗില്ലിന് അർധ സെഞ്ചറി, സിക്സർ തൂക്കി കളി ജയിപ്പിച്ചത് രാഹുൽ – വീഡിയോ

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ ജയം. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്‍തൂക്കം നേടി. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 300 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ലോകേഷ്‌ രാഹുല്‍ (21 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 29), വാഷിങ്‌ടണ്‍ സുന്ദര്‍ (ഏഴ്‌ പന്തില്‍ ഏഴ്‌) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. തുടരെ വിക്കറ്റ്‌ വീണത്‌ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയിരുന്നു.

കോടാംബി സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്‌മന്‍ ഗില്‍ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ ഡെവണ്‍ കോണ്‍വേയും (67 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 56), ഹെന്റി നികോള്‍സ്‌ (69 പന്തില്‍ 62) എന്നിവര്‍ ന്യൂസിലന്‍ഡിന്‌ മികച്ച തുടക്കം നല്‍കി. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 117 റണ്ണെടുത്തു. 61 പന്തില്‍ 50 കടന്ന അവര്‍ 119 പന്തില്‍ സെഞ്ചുറി കടന്നു. നികോളും കോണ്‍വേയും 60 പന്തിലാണ്‌ അര്‍ധ സെഞ്ചുറിയടിച്ചത്‌.

നികോള്‍സിനെ വിക്കറ്റ്‌ കീപ്പര്‍ ലോകേഷ്‌ രാഹുലിന്റെ കൈയിലെത്തിച്ച്‌ ഹര്‍ഷിത്‌ റാണയാണ്‌ ആദ്യ വിക്കറ്റെടുത്തത്‌. വൈകാതെ കോണ്‍വേയും റാണ പുറത്താക്കി. ഡാരില്‍ മിച്ചലായിരുന്നു (71 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 84) തുടര്‍ന്ന്‌ ആക്രമണം ഏറ്റെടുത്തത്‌. 51 പന്തിലാണു മിച്ചല്‍ അര്‍ധ സെഞ്ചുറിയടിച്ചത്‌. വില്‍ യങ്‌ (12), ഗ്ലെന്‍ ഫിലിപ്‌സ് (12), മിച്ചല്‍ ഹേ (13 പന്തില്‍ 18), നായകന്‍ മിച്ചല്‍ ബ്രേസ്‌വെല്‍ (16) എന്നിവരെ പുറത്താക്കി ഇന്ത്യയുടെ നിയന്ത്രണം തിരിച്ചു പിടിച്ചു. മിച്ചലിനെ 48-ാം ഓവറില്‍ പ്രസിദ്ധ കൃഷ്‌ണ വിക്കറ്റിനു മുന്നില്‍ കുടുക്കി. കന്നി ഏകദിനം കളിക്കുന്ന ക്രിസ്‌റ്റ്യന്‍ ക്ലാര്‍ക്ക്‌ 17 പന്തില്‍ 24 റണ്ണുമായും കെയ്‌ല്‍ ജാമിസണ്‍ എട്ട്‌ പന്തില്‍ എട്ട്‌ റണ്ണുമായും പുറത്താകാതെനിന്നു. മുഹമ്മദ്‌ സിറാജ്‌, ഹര്‍ഷിത്‌ റാണ, പ്രസിദ്ധ കൃഷ്‌ണ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും കുല്‍ദീപ്‌ യാദവ്‌ ഒരു വിക്കറ്റുമെടുത്തു.

രോഹിത്‌ ശര്‍മയും (29 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 26) ഗില്ലും (71 പന്തില്‍ രണ്ട്‌ സിക്‌സും മൂന്ന്‌ ഫോറുമടക്കം 56) ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. ഇന്ത്യന്‍ വംശജന്‍ ആദിത്യ അശോകാണ്‌ ഗില്ലിനെ പുറത്താക്കിയത്‌. മൂന്നാമനായിറങ്ങിയ വിരാട്‌ കോഹ്ലിയും തകര്‍പ്പനായി. 91 പന്തുകളില്‍ ഒരു സിക്‌സറും എട്ട്‌ ഫോറുമടക്കം 93 റണ്ണുമായാണു കോഹ്ലി മടങ്ങിയത്‌.

കോഹ്ലിയെയും രവീന്ദ്ര ജഡേജയെയും (നാല്‌) ഒരേ ഓവറില്‍ പുറത്താക്കി കെയ്‌ല്‍ ജാമിസണ്‍ ആശങ്ക വിതറി. ശ്രേയസ്‌ അയ്യരുടെയും (47 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 49) ഹര്‍ഷിത്‌ റാണയുടെയും (23 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 29) അവസരത്തിനൊത്തായി. ഇരുവരെയും പുറത്താക്കാനായെങ്കിലും ഇന്ത്യയുടെ ജയം തടയാനായില്ല. 41 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത കെയ്‌ല്‍ ജാമിസണ്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.