ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പുറത്തായതിനു പിന്നാലെ, വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് ബോളറോടു ചൂടായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ വൈഭവിനു സാധിച്ചിരുന്നില്ല. 10 പന്തുകൾ നേരിട്ട വൈഭവ് 26 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ താരം മത്സരത്തിലെ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്.
പാക്ക് പേസർ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹംസ സഹൂർ ക്യാച്ചെടുത്താണു വൈഭവിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുന്നതിനിടെയായിരുന്നു പാക്ക് ബോളറുമായി വൈഭവ് തർക്കിച്ചത്. പാക്ക് താരം അലി റാസയുടെ നേരെ വിരൽ ചൂണ്ടിയ ശേഷം തന്റെ ഷൂസ് കാണിച്ചുകൊടുക്കുകയാണു വൈഭവ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടൂർണമെന്റിൽ യുഎഇയ്ക്കെതിരെ സെഞ്ചറിയും (171), മലേഷ്യയോട് അർധ സെഞ്ചറിയും (50) നേടിയ വൈഭവ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ നേരിട്ടപ്പോഴും തിളങ്ങിയിരുന്നില്ല. ഡിസംബർ 14ന് നടന്ന പോരാട്ടത്തിൽ അഞ്ചു റൺസാണ് വൈഭവ് അടിച്ചത്.
191 റൺസ് വിജയമാണ് പാക്കിസ്ഥാൻ ഫൈനൽ മത്സരത്തിൽ സ്വന്തമാക്കിയത്. 348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസടിച്ചു പുറത്തായി. ദീപേഷ് ദേവേന്ദ്രനാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിലെ ടോപ് സ്കോറര്‍. 16 പന്തുകൾ നേരിട്ട താരം 32 റൺസെടുത്തു.




