ഉത്തരാഖണ്ഡിലെ വിവാദമായ അങ്കിത ഭണ്ഡാരി(19) കൊലക്കേസില്‍ കോട്ഡ്വാര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടെത്തി. മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു.
പൗരി ജില്ലയിലെ യാമകേശ്വറിലെ വനാന്ത്ര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിതയെ 2022 സെപ്റ്റംബര്‍ 18 ന് റിസോര്‍ട്ട് ഓപ്പറേറ്ററായ പുല്‍ക്കിത് ആര്യയും അയാളുടെ ജീവനക്കാരായ സൗരഭ് ഭാസ്‌കറും അങ്കിത് ഗുപ്തയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണു കേസ്. ബി.ജെ.പി. നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍ക്കിത് ആര്യ.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാന്‍ പ്രതികള്‍ അങ്കിതയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, യുവതി ഇതിനെ എതിര്‍ത്തു. സംഭവദിവസവും ഇതേച്ചൊല്ലിയാണ് വഴക്കുണ്ടായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ യുവതി മറ്റുപ്രതികളെ കുറപ്പെടുത്തി. ഇത് പിന്നീട് വഴക്കില്‍ കലാശിച്ചെന്നും പ്രതികള്‍ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു. ഉറ്റസുഹൃത്തായ പുഷ്പിന് അങ്കിത അയച്ച ചില വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമകള്‍ തന്നെ വേശ്യാവൃത്തിക്കായി നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളില്‍ സൂചിപ്പിച്ചിരുന്നത്.
റിസോര്‍ട്ട് ഉടമയും മാനേജര്‍മാരും അതിഥികള്‍ക്ക് താന്‍ പ്രത്യേകസേവനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തല്‍. താന്‍ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റില്‍ അങ്കിത പറഞ്ഞിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായതും ഈ വാട്സാപ്പ് ചാറ്റുകളാണ്. അങ്കിതയുടെ മരണശേഷം പുഷ്പ് ഈ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു.
2022 സെപ്റ്റംബര്‍ 18 നാണ് യാമുനേശ്വറിലെ വനാന്ത്ര റിസോര്‍ട്ടില്‍നിന്ന് അങ്കിതയെ കാണാതായത്. പിന്നീട് ഋഷികേശിനടുത്തുള്ള കനാലില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. കേസെടുക്കാന്‍ വൈകിതതോടെയാണു സംഭവം വിവാദമായത്. വനാന്ത്ര സ്ഥിതി ചെയ്യുന്ന പ്രദേശം പോലീസിന്റെ കീഴിലല്ലെന്നായിരുന്നു വാദം. അങ്കിതയുടെ മൃതദേഹം കാണാന്‍ അമ്മയ്ക്കുപോലും അനുമതി നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നു. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിലും നിയന്ത്രണമുണ്ടായി. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നു മൂന്ന് ദിവസത്തിനുശേഷമാണ് കേസെടുത്തത്.
കേസില്‍ ബി.ജെ.പി. നേതാവിന്റെ മകന്റെ ബന്ധം പുറത്തുവന്നതോടെ വന്‍ വിവാദമായി. കുറ്റകൃത്യം ചെയ്യാത്ത ഒരു ‘സാധാരണക്കാരനായ ആണ്‍കുട്ടി’യാണു തന്റെ മകനെന്നായിരുന്നു വിനോദ് ആര്യയുടെ നിലപാട്. പ്രതികളുമായി സഞ്ചരിച്ച പോലീസ് വാഹനത്തിന് നേരെ സ്ഥലവാസികള്‍ ആക്രമണം നടത്തി. റിസോര്‍ട്ടും ജനക്കൂട്ടം തകര്‍ത്തു. പ്രതിഷേധം കനത്തതോടെ ആര്യയെ ബി.ജെ.പിയില്‍നിന്നു പുറത്താക്കി.
ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാല്‍ ജില്ലയിലെ ഡോബ്-ശ്രീകോട്ട് ഗ്രാമത്തിലെ നിവാസിയാണ് അങ്കിത ഭണ്ഡാരി. 2022 ഓഗസ്റ്റിലാണു വനാന്ത്ര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ചേര്‍ന്നത്. ജോലിയില്‍ ചേര്‍ന്ന് ഒരു മാസത്തിനുള്ളില്‍ അവര്‍ കൊല്ലപ്പെടുകയായിരുന്നു. സെപ്റ്റംബര്‍ 18 നാണു പുല്‍കിത് ആര്യയും അങ്കിതയും തമ്മില്‍ തര്‍ക്കമുണ്ടായത്.
അതിഥികള്‍ക്കു ‘പ്രത്യേക സേവനം’ നല്‍കണമെന്ന അയാളുടെ ആവശ്യമാണു തര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പുല്‍കിതും സൗരഭ് ഭാസ്‌കറും അങ്കിത് ഗുപ്തയു ചേര്‍ന്ന് അങ്കിതയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പിന്നീട് കനാലില്‍ തള്ളിയിടുകയായിരുന്നത്രേ. അങ്കിതയെ കാണാതായെന്നുകാട്ടി പ്രതികള്‍ പോലീസിലും പരാതി നല്‍കി. കേസിന്റെ വിചാരണ രണ്ട് വര്‍ഷവും എട്ട് മാസവും നീണ്ടുനിന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 47 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്.