Crime

വിവാഹം കഴിച്ചു, താമസം മറ്റൊരാള്‍ക്കൊപ്പം; ഭര്‍ത്താവും കുടുംബവും ഗര്‍ഭിണിയായ 21 കാരിയെ പൂര്‍ണ്ണനഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തി

ജയ്പൂര്‍: പരപുരുഷബന്ധം ആരോപിച്ച് രാജസ്ഥാനില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ണ്ണ നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്.

യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് അപമാനിക്കപ്പെട്ടു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരു പുരുഷന്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് 21 കാരിയായ യുവതിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുന്നതും പൂര്‍ണ നഗ്നയാക്കി ഗ്രാമീണരുടെ മുന്നിലൂടെ നടത്തുന്നതുമാണ് വീഡിയോയില്‍.
പ്രതാപ്ഗഢ് ജില്ലയിലെ പഹാഡ ഗ്രാമപഞ്ചായത്തിന്റെയും ധരിയവാഡ് പോലീസ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന നിചല്‍കോട്ട ഗ്രാമത്തിലാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഈ വിവാഹത്തില്‍ തുടരുമ്പോഴും മറ്റൊരു ഗ്രാമത്തില്‍ തന്നെ മറ്റൊരു പുരുഷനോടൊപ്പം അവള്‍ താമസിക്കുന്നതായി അവളുടെ ഭര്‍ത്താവും മരുമക്കളും ആരോപിച്ചു.

ഇരയുടെ ഭര്‍ത്താവ് കാന മീന ഉള്‍പ്പെടെ മൂന്ന് പേരെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് ഏഴ് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. അശ്‌ളീല പ്രവര്‍ത്തി, സ്ത്രീകള്‍ക്കെതിരേയുള്ള കയ്യേറ്റം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ രോഷം ഉയര്‍ന്നതിനെത്തുടര്‍ന്ന്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം കുറ്റവാളികള്‍ക്ക് സ്ഥാനമില്ല. ഈ കുറ്റവാളികളെ എത്രയും വേഗം ജയിലില്‍ അടയ്ക്കുകയും അതിവേഗ കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്ത ശേഷം ശിക്ഷിക്കുകയും ചെയ്യുമെന്നും പറഞ്ഞു.