Good News

ഈ മലയാളി നായ പരിശീലകയുടെ കൈകളിൽ തോക്കും വഴങ്ങും; അസം റൈഫിൾസിലെ ശ്രീലക്ഷ്മി

കരസേനയുടെ ഭാഗമായ അസം റൈഫില്‍സിലെ ആദ്യത്തെ വനിതാ ഡോഗ് ഹാന്‍ഡിലറാകാനായി മലയാളി . കണ്ണൂര്‍ സ്വദേശി പി വി ശ്രീലക്ഷ്മിയാണ് ഈ ബഹുമതിയ്ക്ക് അര്‍ഹയായത്. ഇത് പരമ്പരാഗതമായി പുരുഷ കേന്ദ്രീകൃതമായ മേഖലയാണ്.

പുതിയ വീട്ടില്‍ പ്രഭാകരന്‍- ഷീജ ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. പഠിക്കുമ്പോള്‍ തന്നെ സൈനിക സേവനമായിരുന്നു ഇഷ്ടമേഖല. 2023ല്‍ അസം റൈഫിള്‍സിന്റെ ഭാഗമാകാനായി ശ്രീലക്ഷ്മി എസ്എസ് സിജിഡി പരീക്ഷ എഴുതിയിരുന്നു.ട്രെയിനിങ്ങിന് ശേഷം അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ്ങിലാണ് നിയമനം ലഭിച്ചത്. അതിന് ശേഷം മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഡോഗ് ഹാന്‍ഡ്‌ലര്‍ തസ്തികയിലേക്ക് വൊളന്റിയറാകാനായി താല്‍പര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ ശ്രീലക്ഷ്മി സമ്മതം മൂളി. പണ്ട് മുതലേ  നായകളെ ഇഷ്ടമായിരുന്നു. പിന്നീട് അസമിലെ ജോര്‍ഘാട്ടില്‍ 6 മാസത്തെ ട്രെയ്‌നിങ്. ഇത് പുരോഗമിക്കുകയാണ്. ഈ സമയത്ത് 24 മണിക്കൂറും പരിശീലന നായയ്‌ക്കൊപ്പം നില്‍കണം ഇടയ്ക്ക് ക്ലാസുകളുമുണ്ട്.

ഇപ്പോള്‍ ശ്രീലക്ഷ്മിയ്‌ക്കൊപ്പമുള്ളത് ഐറിസ് എന്ന പെണ്‍നായയാണ്. ഇത് നായട്രാക്കര്‍ ഡോഗ് വിഭാഗത്തില്‍പ്പെടുന്നതാണ്.ഓടിവരുന്ന ഭീകരരെയും മറ്റും പിന്തുടരുകയെന്നതാണ് ഇവയുടെ കടമ.