ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരായ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം വിരാട് കോലിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സഹതാരങ്ങൾ സമ്മർദത്തിൽ പെട്ട് പുറത്തായപ്പോഴും 12 ഫോറുകളും നാല് സിക്സറുകളും പറത്തി സഞ്ജു ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ഈ ഇന്നിങ്സിലൂടെ സഞ്ജു തന്റെ പ്രതിഭ തെളിയിച്ചുവെന്നും മത്സരശേഷം താരം നടത്തിയ ആഘോഷം ആശ്വാസത്തിന്റെയും നന്ദിയുടെയും അടയാളമായിരുന്നുവെന്നും ഇർഫാൻ പഠാൻ ചൂണ്ടിക്കാട്ടി. 20 ഓവർ വിക്കറ്റ് കീപ്പിങ് ചെയ്ത ശേഷം വീണ്ടും 20 ഓവർ ബാറ്റിങ്ങിലും കരുത്തുറ്റ സാന്നിധ്യമാകാൻ സാധിച്ചത് സഞ്ജുവിന്റെ മികച്ച ഫിറ്റ്നസ് ലെവലാണ് കാണിക്കുന്നത്. സഞ്ജുവിന്റെ ഈ പ്രകടനം വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നതാണെന്നും ഒരു ചർച്ചയിൽ ഇർഫാൻ വ്യക്തമാക്കി.
200-ന് അടുത്തുള്ള സ്കോർ പിന്തുടരുമ്പോൾ ആവശ്യമായ പക്വതയും മാസ്റ്റർക്ലാസ് പ്രകടനവുമാണ് സഞ്ജു പുറത്തെടുത്തത്. മുൻപ് കോലിയിൽ നിന്ന് മാത്രം കണ്ടിട്ടുള്ള തരത്തിലുള്ള ഒരു ഇന്നിങ്സായിരുന്നു ഇത്. വലിയ ഷോട്ടുകൾക്കായി റിസ്ക് എടുക്കുന്ന സഞ്ജുവിന്റെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ സെമി സാധ്യതകൾ നിലനിർത്താൻ സഞ്ജുവിനെപ്പോലെ ഒരാൾ പ്രത്യേക പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും സമ്മർദഘട്ടങ്ങളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി പ്രശംസനീയമാണെന്നും ഇർഫാൻ പഠാൻ കൂട്ടിച്ചേർത്തു.




