Lifestyle

റീൽസും പുണ്യാഹവും; ഗുരുവായൂരിലെ ആചാര്യന്മാര്‍ക്ക് കുറേക്കൂടി വിശാല ബുദ്ധി ഉണ്ടാകണം: സ്വാമി സച്ചിദാനന്ദ

ശിവഗിരി : ഹൈന്ദവ സമുദായത്തിന്റെ ഭാഗമായിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൈദിക ആചാര്യന്മാര്‍ക്കക്ക കുറേക്കൂടി വിശാല ഹൃദയം ഉണ്ടാകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.

അഹിന്ദു സമുദായത്തില്‍പ്പെട്ട ഒരു സഹോദരി റീല്‍ എടുക്കാന്‍ വേണ്ടി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കാല്‍ കഴുകിയത് വലിയ അപരാധമായി ചിത്രീകരിച്ച് ക്ഷേത്രത്തില്‍ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തുന്നത് പരിഷ്കൃത കേരളത്തിന് ചേര്‍ന്നതല്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ദിവസവും നൂറുകണക്കിന് അഹിന്ദുക്കള്‍ തങ്ങളുടെ മതവിശ്വാസം എന്തെന്നറിയിക്കാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങി പോകുന്നുണ്ട്.

എല്ലാം ഗുരുവായൂരപ്പന്‍ അറിയുന്നുവെങ്കിലും ക്ഷേത്ര ഭരണാധികാരികള്‍ അറിയുന്നില്ലായെന്നു മാത്രം. ഇതുകൊണ്ട് ക്ഷേത്ര ചൈതന്യത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നു മാത്രമല്ല, ക്ഷേത്ര ചൈതന്യം വര്‍ധിക്കുകയേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ അഹിന്ദുക്കള്‍ക്കും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്നതിനെക്കുറിച്ച് ഹിന്ദുമതത്തിന്റെ ധാര്‍മിക ആചാര്യന്മാരും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരിചിന്തനം ചെയ്യണമെന്നക്ക ശിവഗിരി മഠം അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് വയലാര്‍ രവിയുടെ ചെറുമകനെ മാതൃസ്ഥാനത്തില്‍ അന്യമത ബന്ധമുണ്ടെന്ന് കാട്ടി പുണ്യാഹം നടത്തി ബഹുജനങ്ങളില്‍ അവഹേളിതമായ സംഭവമുണ്ടായി. അന്യമത വിശ്വാസിയായ ഒരാള്‍ ക്ഷേത്രക്കുളം പോലും സ്പര്‍ശിക്കാന്‍ പാടില്ല എന്നുള്ളത് നിരവധി അധഃസ്ഥിതര്‍ക്ക് മോക്ഷം നല്‍കിയ ഗുരുവായൂരപ്പന് ഇഷ്ടപ്പെടില്ലെന്നു തീര്‍ച്ചയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഗുരുവായൂരില്‍ യൂട്യൂബർ ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ശുദ്ധികർമം നടത്തിയിരുന്നു. ക്ഷേത്രം തന്ത്രിയാണ് പ്രായശ്ചിത്തം സംബന്ധിച്ച് തീരുമാനമെടുത്തത്. ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലിറങ്ങി ചിത്രീകരിച്ച റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് പരാതി ഉയർന്നത്. ക്ഷേത്രത്തിന്റെ ഭാഗമായാണ് കുളവും കണക്കാക്കുന്നത്. ക്ഷേത്രത്തിലേതുപോലെ കുളത്തിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല. വിഡിയോ ചിത്രീകരണം ഹൈക്കോടതി വിലക്കിയിട്ടുമുണ്ട്. വിഡിയോ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കൈമാറിയിരിക്കുകയാണ്. കോടതിയുടെ മേൽനോട്ടത്തിലാകും അന്വേഷണം.

സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തിൽനിന്നും കടുത്ത വിമര്‍ശനങ്ങളാണ് ജാസ്മിന് നേരിടേണ്ടി വന്നത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെ ജാസ്മിൻ മാപ്പ് പറഞ്ഞിരുന്നു.