Crime

23.5 കോടിയുടെ അഴിമതി: അർജുന രണതുംഗയെ അറസ്റ്റ് ചെയ്യാൻ ശ്രീലങ്കന്‍ സര്‍ക്കാര്‍, 1996 ലോകകപ്പ് നേടിയ ടീം ക്യാപ്റ്റൻ

പെട്രോളിയം മന്ത്രിയായിരുന്ന കാലയളവിലെ അഴിമതി ആരോപണങ്ങളിൽ ലോകകപ്പ് നേടിയ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയെ അറസ്റ്റ് ചെയ്യാൻ ശ്രീലങ്കൻ അധികൃതർ. തിങ്കളാഴ്ച കോടതിയിൽ അറിയിച്ചതാണ് ഈ വിവരം. ദീർഘകാല എണ്ണ സംഭരണ കരാറുകൾ നൽകുന്നതിനുള്ള നടപടിക്രമം രണതുംഗയും അദ്ദേഹത്തിന്റെ സഹോദരനും ലംഘിച്ചെന്നും, ഉയർന്ന വിലയ്ക്ക് അപ്പപ്പോൾ എണ്ണ വാങ്ങിയെന്നുമാണ് അഴിമതി വിരുദ്ധ നിരീക്ഷണ സമിതി ആരോപിക്കുന്നത്.

“27 തവണ നടത്തിയ വാങ്ങലുകളിലൂടെ രാജ്യത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കൻ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി. 2017-ൽ ഈ ഇടപാടുകൾ നടന്ന സമയത്തെ കണക്കാണിത്,” കൈക്കൂലിയോ അഴിമതിയോ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്ന കമ്മീഷൻ അറിയിച്ചു.

അർജുന വിദേശത്താണെന്നും അദ്ദേഹം തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷൻ കൊളംബോ മജിസ്‌ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. മുൻ മന്ത്രിയുടെ മൂത്ത സഹോദരനും, അക്കാലത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപ്പറേഷൻ ചെയർമാനുമായിരുന്ന ധമ്മിക്ത രണതുംഗയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ശ്രീലങ്കൻ പൗരത്വവും അമേരിക്കൻ പൗരത്വവുമുള്ള ധമ്മിക്തയ്ക്ക് മജിസ്‌ട്രേറ്റ് യാത്രാ വിലക്ക് ഏർപ്പെടുത്തി. അടുത്ത വാദം കേൾക്കൽ മാർച്ച് 13-നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇടംകൈയ്യൻ ബാറ്ററായ 62 വയസ്സുകാരൻ അർജുന, 1996-ൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്കയ്ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് ഉയർത്തി. അത് ആ ദ്വീപ് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ക്രിക്കറ്റ് വിജയമായിരുന്നു.

സ്ഥിരമായ അഴിമതി ഇല്ലാതാക്കുമെന്ന വാഗ്ദാനവുമായി കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ സർക്കാരിന്റെ വിപുലമായ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ് രണതുംഗ സഹോദരങ്ങൾക്കെതിരെയുള്ള കേസ്. രണതുംഗയുടെ മറ്റൊരു സഹോദരനായ പ്രസന്ന, മുൻ ടൂറിസം മന്ത്രിയായിരുന്നു. ഇൻഷുറൻസ് തട്ടിപ്പ് കേസിൽ കഴിഞ്ഞ മാസം അദ്ദേഹം അറസ്റ്റിലായിരുന്നു.

ആ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്, എന്നാൽ ഒരു ബിസിനസുകാരനിൽ നിന്ന് പണം തട്ടിയ കേസിൽ 2022 ജൂണിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ അദ്ദേഹം രണ്ട് വർഷത്തെ സസ്പെൻഡ് ചെയ്ത തടവ് ശിക്ഷയിലാണ്.