Crime Featured

തന്നെ കുടുക്കിയതിൽ മരുമകൾക്ക് പങ്കുണ്ടോയെന്ന് സംശയമെന്ന് ഷീല; ‘ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷം’

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍.
ദുബായിയില്‍നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയക്കും നാരായണദാസിനും മാത്രമല്ല, മരുമകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല പറഞ്ഞു.

സ്‌കൂട്ടറില്‍നിന്ന് ലഹരി കണ്ടെത്തുന്നതിന്റെ തലേദിവസം ലിവിയ വീട്ടിൽ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ മകന്റെ വിവാഹം നടന്ന് ഒരു വർഷവും രണ്ട് മാസവുമേ ആയിട്ടുള്ളൂ. ഇതിനിടെ നാല് തവണ ലിവിയ വീട്ടിൽ വന്നിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് നാട്ടിൽ വരുമ്പോൾ വീട്ടിൽ വരാറുണ്ട്.

കുടുംബവഴക്ക് ഉണ്ടായിട്ടില്ല. താനും മരുമോളും വലിയ സൗഹൃദത്തിലായിരുന്നു. മരുമകളുടെ കൈയിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടില്ല. മരുമകളുടെ വീട്ടുകാരുടെ സമ്മതത്തോടെ മൊബൈൽ ഷോപ്പ് തുടങ്ങാനായി മോൻ സ്വർണം എടുത്തിരുന്നു. തന്റെ ഇറ്റലി യാത്ര മുടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ലഹരിക്കേസ് എന്നറിയില്ല. ലിവിയക്ക് മാത്രം ഇതെല്ലാം ചെയ്യേണ്ട കാര്യമില്ല. മരുമകൾക്ക് പങ്കുണ്ടോ എന്നും അറിയില്ല. മരുമകളുമായോ ലിവിയയുമായോ തനിക്ക് യാതൊരു പ്രശ്നവുമില്ല. വീട്ടിൽ നിന്ന് ഒഴിവാക്കാനാണോ ഇതെല്ലാം ചെയ്തതെന്ന് അറിയില്ലെന്നും ഷീല സണ്ണി ചൂണ്ടിക്കാട്ടി.

ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ബംഗളുരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ലിവിയ, സഹോദരിയുടെ ഭര്‍തൃമാതാവ് ഷീല സണ്ണിയെ കുടുക്കാന്‍ വ്യാജ ലഹരിക്കേസില്‍ പ്രതിയാക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ദുബായിയിലേക്കു പോവുകയായിരുന്നു.

അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ലിവിയയെ ഇന്നു കേരളത്തിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. 2023 മാര്‍ച്ച് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍നിന്ന് എല്‍.എസ്.ഡി. സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്‌സൈസ് പിടിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. എന്നാല്‍, പിടികൂടിയ വസ്തുക്കളുടെ രാസപരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

ഷീലയെ കുടുക്കാന്‍ ലിവിയ സുഹൃത്തായ മുഖ്യപ്രതി നാരായണദാസിന്റെ സഹായം തേടുകയായിരുന്നു. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി എം.എന്‍. നാരായണദാസിനെ ബംഗളുരുവില്‍നിന്ന് നേരത്തേ പിടികൂടിയിരുന്നു. ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതില്‍ ഗൂഢാലോചനക്കുറ്റമാണ് നാരായണദാസിനെതിരേ എക്‌സൈസ് ചുമത്തിയത്. ഷീല സണ്ണിയുടെ ഹാന്‍ഡ് ബാഗിലും സ്‌കൂട്ടറിലും ലഹരി സ്റ്റാമ്പുണ്ടെന്നായിരുന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു കിട്ടിയ വിവരം. പരിശോധനയില്‍ ലഹരിക്കു സമാനമായ വസ്തുക്കള്‍ കണ്ടെത്തുകയും ഷീലയെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാസപരിശോധനാഫലം വന്നതോടെയാണ് ഗൂഢാലോചന സംശയമുയര്‍ന്നത്.

ലിവിയ ബംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍.എസ്.ഡി. സ്റ്റാമ്പ് വച്ചതും എക്‌സൈസിന് വിവരം കൈമാറിയതും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ഇന്റര്‍നെറ്റ് കോളിലൂടെ ലഹരി സ്റ്റാംപിന്റെ വിവരങ്ങള്‍ കൈമാറിയത് എം.എന്‍. നാരായണദാസ് ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.