സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനുമുമ്പ് നെറ്റ്‌സിൽ അതീവ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയേറുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരങ്ങൾക്ക് മുൻപായി ടീമിലെ ഇടംകയ്യൻ ബാറ്റിംഗ് കോമ്പിനേഷൻ പൊളിക്കാനും ഫോമില്ലാതെ വിഷമിക്കുന്ന താരങ്ങളെ മാറ്റാനും മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇതിനിടെ ജസ്‌പ്രിത് ബുംറയെപ്പോലെയുള്ള ലോകോത്തര ബൗളർക്കെതിരെ നെറ്റ്‌സിൽ സഞ്ജു തകർപ്പൻ ഷോട്ടുകൾ പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആരാധകർക്ക് ആവേശം നൽകുന്നുണ്ട്. ഇത്തവണ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത് മികച്ച തുടക്കം നൽകാൻ സഞ്ജുവിനായിരുന്നു.
നിലവിൽ ടീമിലുള്ള തിലക് വർമ അഞ്ചു മത്സരങ്ങളിൽ നിന്ന് 106 റൺസും, അഭിഷേക് ശർമ നാല് കളിയിൽ നിന്ന് വെറും 15 റൺസുമാണ് നേടിയത്. ഈ സാഹചര്യത്തിൽ മോശം ഫോമിലുള്ള ബാറ്റ്‌സ്മാനെ മാറ്റി സഞ്ജുവിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സഹപരിശീലകരായ റയാൻ ടെൻ ഡോഷേറ്റും സിതാൻഷു കൊട്ടക്കും സൂചന നൽകി കഴിഞ്ഞു. ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും പുതിയ കോമ്പിനേഷൻ പരീക്ഷിക്കേണ്ട ഘട്ടമെത്തിയെന്നും കൊട്ടക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സഞ്ജുവിനെപ്പോലൊരു താരത്തെ ടീമിലെത്തിക്കുന്നത് ടോപ്പ് ഓർഡറിൽ ഒരു വലംകയ്യൻ ബാറ്റ്‌സ്മാന്റെ സാന്നിധ്യം ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഡോഷേറ്റയും അഭിപ്രായപ്പെട്ടു.
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജുവും അഭിഷേക് ശർമയും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനാണ് സാധ്യത കൂടുതൽ. മൂന്നാം സ്ഥാനത്ത് ഇഷാൻ കിഷൻ എത്താനാണ് സാധ്യത കാണുന്നത്. ഇടം-വലംകയ്യൻ കോമ്പിനേഷൻ നിലനിർത്തുന്നതിനായി ഓപ്പണർമാരിൽ ആര് ആദ്യം പുറത്താകുന്നു എന്നതനുസരിച്ചാകും ഇഷാന്റെ ക്രീസിലേക്കുള്ള വരവ്. ന്യൂസിലൻഡിനെതിരെ മൂന്നാം നമ്പറിൽ ഇറങ്ങി 32 പന്തിൽ 76 റൺസ് നേടിയ ഇഷാന്റെ പ്രകടനവും ഐപിഎല്ലിലെ ബാറ്റിംഗ് ക്രമവും കണക്കിലെടുക്കുമ്പോൾ ഈ മാറ്റം ടീമിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.




