Featured Sports

ആ ഏറ്‌ പിഴച്ചോ? ഹെല്‍മെറ്റെറിഞ്ഞുള്ള ആഘോഷം: സഞ്‌ജുവിന്‌ പിഴയ്‌ക്ക് സാധ്യത, മത്സര വിലക്കുണ്ടാകില്ല

കൊല്‍ക്കത്ത: വെസ്‌റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ സെമിയിലെത്തിച്ച മലയാളി താരം സഞ്‌ജു സാംസണ്‌ ഐ.സി.സി. നടപടിക്ക്‌ സാധ്യത. മത്സരത്തില്‍ വിജയറണ്‍ പിറന്നതിനു പിന്നാലെ സഞ്‌ജുവിന്റെ വ്യത്യസ്‌തമായ ആഘോഷപ്രകടനവും മൈതാനത്ത്‌ കണ്ടു. എന്നാല്‍ ഈ ആഘോഷപ്രകടനം താരത്തിനു തിരിച്ചടിയായേക്കാമെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചതോടെ വികാരനിര്‍ഭരനായിരുന്നു സഞ്‌ജു. ഹെല്‍മറ്റ്‌ താഴെയിട്ട്‌ മൈതാനത്ത്‌ മുട്ടുകുത്തി കൈകളുയര്‍ത്തി, ദൈവത്തിന്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ സഞ്‌ജു വിജയനിമിഷം ആഘോഷിച്ചത്‌. ഈ ആഘോഷം ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. പക്ഷേ ഇത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗസിലി(ഐ.സി.സി)ന്റെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടാമെന്നാണ്‌ പലരും വിലയിരുത്തുന്നത്‌.

ക്രിക്കറ്റ്‌ മൈതാനത്ത്‌ താരങ്ങളുടെ പെരുമാറ്റം സംബന്ധിച്ച്‌ ചട്ടം നിലനില്‍ക്കുന്നുണ്ട്‌. താരങ്ങള്‍ മോശം പെരുമാറ്റങ്ങള്‍ നടത്തിയാല്‍ ഐ.സി.സിക്ക്‌ ഇടപെടാം. ക്രിക്കറ്റ്‌ സാമഗ്രികളുടെയോ വസ്‌ത്രങ്ങളുടെയോ ദുരുപയോഗം, മോശം പെരുമാറ്റങ്ങള്‍, അമ്പയര്‍മാരോടുള്ള പെരുമാറ്റം എന്നിവയാണ്‌ ചട്ടലംഘനത്തില്‍ ഉള്‍പ്പെടുന്നത്‌. സഞ്‌ജു മത്സരശേഷം ഹെല്‍മറ്റ്‌ മൈതാനത്ത്‌ എറിഞ്ഞത്‌ ലെവല്‍ 1 കുറ്റമായി കണക്കാക്കാമെന്ന്‌ വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലെവല്‍ 1 ലംഘനങ്ങള്‍ക്ക്‌ മാച്ച്‌ ഫീയുടെ 50 ശതമാനം വരെ പിഴയോ, ഒന്നോ രണ്ടോ ഡീമെറിറ്റ്‌ പോയിന്റുകളോ ചുമത്താം. വിജയിച്ചതിനു ശേഷമുള്ള ആഘോഷത്തിന്റെ ഭാഗമായി ഹെല്‍മെറ്റ്‌ വലിച്ചെറിയുന്നത്‌ ഇതിന്റെ ചട്ടലംഘനമായി പ്രഥമദൃഷ്‌ട്യാ കാണാനാകില്ല.

എന്നാല്‍ ഇത്‌ മാച്ച്‌ റഫറിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണ്‌.
അതേസമയം ലെവല്‍ 2 ലംഘനങ്ങള്‍ക്ക്‌ കുറച്ചുകൂടി ഗൗരവസ്വഭാവമുള്ളതാണ്‌. ഇതിന്‌ വലിയ പിഴയോ ഒരു മത്സരത്തില്‍ വിലക്കോ ലഭിക്കാം. നിലവില്‍ സഞ്‌ജുവിന്റെ സെലിബ്രേഷന്‍ ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്ന്‌ വ്യക്‌തമാണ്‌. ഐ.സി.സി. ഇത്‌ സംബന്ധിച്ച്‌ പരിശേധന നടത്തുമോ എന്നതില്‍ വ്യക്‌തത വന്നിട്ടില്ല.