ഒന്നാം ലോകമഹായുദ്ധത്തേക്കാൾ നീണ്ടുനിന്ന യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യൻ അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതിരോധം വളരെ ശക്തവും പരസ്യവുമായിരുന്നു. മരണശേഷം അവിടെ സൂര്യകാന്തിപ്പൂക്കൾ വിരിയട്ടെ എന്ന് പറഞ്ഞ് ഒരു യുക്രെയ്ൻ മുത്തശ്ശി റഷ്യൻ സൈനികന്റെ കയ്യിൽ സൂര്യകാന്തി വിത്തുകൾ വെച്ചുകൊടുക്കുന്ന വീഡിയോ അക്കാലത്ത് ലോകമെമ്പാടും വൈറലായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ യുദ്ധത്തിന്റെ രീതികളും മാറി, പ്രതിരോധം ഇപ്പോൾ പൂർണ്ണമായും രഹസ്യവഴികളിലേക്ക് മാറിയിരിക്കുകയാണ്.
അധിനിവേശ യുക്രെയ്നിലുള്ള ഒരു റഷ്യൻ സൈനികന് ഈ രഹസ്യ പ്രതിരോധത്തിന്റെ ആഘാതം നേരിട്ട് അനുഭവിക്കേണ്ടി വന്നു. ഒരു യുക്രെയ്ൻ വീട്ടമ്മ തന്നോട് പ്രണയത്തിലാണെന്ന് കരുതി മാസങ്ങളോളം അയാൾ മെസ്സേജുകളിലൂടെ സംസാരിക്കുകയും തന്റെ ക്യാമ്പിന്റെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ആ ചിത്രം ലഭിച്ചയുടൻ ആ പ്രദേശം ഡ്രോൺ ആക്രമണത്തിൽ തകർക്കപ്പെട്ടു. സത്യത്തിൽ ആ സ്ത്രീ ഒരു വ്യാജ അക്കൗണ്ടായിരുന്നു, അത് നിയന്ത്രിച്ചിരുന്നത് ഒരു യുക്രെയ്ൻ പുരുഷ ഇന്റലിജൻസ് ഓഫീസറായിരുന്നു. ഇന്ന് യുക്രെയ്ൻ യുദ്ധം വാട്സാപ്പ് വഴിയും രഹസ്യ സന്ദേശങ്ങളിലൂടെയും വിവരങ്ങൾ ചോർത്തി റഷ്യൻ ക്യാമ്പുകളെ ലക്ഷ്യമിടുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നത് സ്ത്രീകളാണ്.
യുക്രെയ്ൻ പ്രതിരോധ സേന ഇവരെ ‘വിദ്മ’ (വിഷകന്യക അല്ലെങ്കിൽ ആഭിചാരവിദ്യ അറിയുന്നവൾ) എന്നാണ് വിളിക്കുന്നത്. യുക്രെയ്ൻ നാടോടിക്കഥകളിൽ മറ്റുള്ളവർക്ക് അറിയാത്ത അറിവുകളുള്ള സ്ത്രീകളെയാണ് ഇങ്ങനെ വിളിച്ചിരുന്നത്. ഇന്ന് റഷ്യൻ ചെക്ക് പോസ്റ്റുകളിലൂടെയും ക്ലിനിക്കുകളിലൂടെയും സാധാരണക്കാരെപ്പോലെ നടന്ന് റഷ്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്ന സ്ത്രീ ഏജന്റുമാരെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. പുരുഷന്മാർക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ എത്തിപ്പെടാൻ ഇവർക്ക് സാധിക്കുന്നുണ്ട്. റഷ്യൻ സൈനികരെ പ്രണയക്കുരുക്കിൽ (ഹണിട്രാപ്പ്) വീഴ്ത്താൻ യുക്രെയ്ൻ ഇന്റലിജൻസ് സ്ത്രീകൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. 2014 മുതൽ പതിനായിരക്കണക്കിന് സ്ത്രീകൾക്കാണ് ഇത്തരത്തിൽ പ്രതിരോധ പരിശീലനം നൽകിയിട്ടുള്ളത്.
ഇങ്ങനെ ചോർത്തുന്ന വിവരങ്ങൾ കൃത്യമായ കോർഡിനേറ്റുകളാക്കി മാറ്റി വെറും 15 മിനിറ്റുകൾക്കുള്ളിൽ റഷ്യൻ സൈനിക ക്യാമ്പുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്താൻ ഇവർക്ക് സാധിക്കുന്നു. ചിലപ്പോഴൊക്കെ റഷ്യൻ സൈനികൻ ഫോണിൽ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഡ്രോൺ വന്ന് വീഴുന്ന സാഹചര്യവുമുണ്ട്. യുക്രെയ്ൻ വിട്ട് ജർമ്മനിയിലും പോളണ്ടിലും അഭയാർത്ഥികളായി കഴിയുന്ന സാധാരണ സ്ത്രീകൾ പോലും ഇവിടുത്തെ വഴികളും കെട്ടിടങ്ങളും തിരിച്ചറിഞ്ഞ് സൈന്യത്തിന് കൃത്യമായ വിവരങ്ങൾ നൽകി ഈ യുദ്ധത്തിൽ പങ്കാളികളാകുന്നുണ്ട്.
തങ്ങളെ വളഞ്ഞിരിക്കുന്ന സാധാരണക്കാരായ സ്ത്രീകളെപ്പോലും റഷ്യൻ സൈനികർ ഭയത്തോടെ നോക്കണമെന്നാണ് ഈ യുക്രെയ്ൻ ഏജന്റുകൾ ആഗ്രഹിക്കുന്നത്. യുക്രെയ്നിൽ പുരുഷന്മാർ ഇല്ലാതായാൽ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന്, “യുക്രെയ്നിലെ സ്ത്രീകൾ രംഗത്തിറങ്ങിയാൽ പിന്നെ ഒരു റഷ്യക്കാരൻ പോലും ജീവനോടെ അവശേഷിക്കില്ല” എന്നാണ് യുക്രെയ്നിലെ ഒരു മുൻ പാർലമെന്റ് അംഗം മറുപടി നൽകിയത്.




