Featured Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്ന്‌. ലഖ്‌നൗവില്‍ രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിതാപകരമായ ഫോമാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. കഴിഞ്ഞ ഒക്‌ടോബറിനുശേഷം സൂര്യയുടെ ബാറ്റില്‍നിന്ന്‌ ഒരു അര്‍ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്‌സില്‍നിന്ന്‌ 239 റണ്ണാണ്‌ ഇക്കാലയളവില്‍ താരം നേടിയത്‌; പ്രഹരശേഷി 119.5. ഒപ്പം ടെസ്‌റ്റ്, ഏകദിന ക്യാപ്‌റ്റനും ടി-20 ഉപനായകനുമായ ശുഭ്‌മന്‍ ഗില്‍ തിളങ്ങാത്തതും തലവേദനയാണ്‌. കഴിഞ്ഞ മത്സരത്തില്‍ ഗില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നു.

അസുഖബാധിതനായി ടീമിനു പുറത്തായ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടീമിനു പുറത്തായെങ്കിലും പകരക്കാരനെ നിയോഗിച്ചിട്ടില്ല. പരുക്കിന്റെ പിടിയിലുള്ള മുന്‍നിര പേസര്‍ ജസ്‌പ്രീത്‌ ബുംറയും ഇന്ന്‌ കളിച്ചേക്കില്ലെന്നാണു വീവരം. അങ്ങിനെയെങ്കില്‍ കഴിഞ്ഞ കളിയിലെ ടീമിനെത്തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കും.

ഓപ്പണിങ്ങില്‍ അഭിഷേക്‌ ശര്‍മയുടെയും മധ്യനിരയില്‍ തിലക്‌ വര്‍മയുടെയും ഹാര്‍ദിക്‌ പാണ്ഡ്യയുടെയും മികച്ച ഫോം ഇന്ത്യക്ക്‌ പ്രതീക്ഷ പകരുന്നു. ഹര്‍ഷിത്‌ റാണ, അര്‍ഷ്‌ദീപ്‌ സിങ്‌ എന്നിവരാകും പേസര്‍മാര്‍. കുല്‍ദീപ്‌ യാദവും വരുണ്‍ ചക്രവര്‍ത്തിയും സ്‌പിന്‍ വിഭാഗം കൈകാര്യം ചെയ്യും.