Crime

ആറു മാസം മുൻപ് പ്രണയവിവാഹം; നിരന്തരപീഡനം; ഫോൺ വിളിക്കാൻ പോലും സമ്മതിച്ചില്ല, ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

വരന്തരപ്പിള്ളി: ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍.മാക്കോത്ത്‌ വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ്‌ (20) മരിച്ചത്‌. ഇവരുടെ വിവാഹം കഴിഞ്ഞിട്ട്‌ ആറുമാസം കഴിഞ്ഞതേയുള്ളൂ.ഇന്നലെ വൈകിട്ട്‌ നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ്‌ കാനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ ഷാരോണിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന്‌ കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ്‌ അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വ്യാഴാഴ്‌ച രാവിലെ ഫൊറന്‍സിക്‌ വിദഗ്‌ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റും.

പ്രണയത്തിലായിരുന്ന ഷാരോണും അര്‍ച്ചനയും ആറുമാസം മുന്‍പാണ്‌ വിവാഹിതരായത്‌. അര്‍ച്ചന ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന്‌ കാണിച്ച്‌ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഭാര്യയെ ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അർച്ചനയെ പീഡിപ്പിച്ചു. പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോൺ കഞ്ചാവു കേസിലെ പ്രതിയാണ്.
വരന്തരപ്പിള്ളി പോലീസ്‌ അന്വേഷണം ആരംഭിച്ചു.