Crime

‘ഞാന്‍ ഒറ്റയ്ക്കല്ല; ഉദ്യോഗസ്ഥര്‍ക്കും പങ്ക് കൊടുത്തു’ ശബരിമലയിലെ സ്വര്‍ണ്ണ മോഷണം സമ്മതിച്ച് പോറ്റി

ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കൊള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി സമ്മതിച്ചു. പക്ഷെ കട്ടത് താന്‍ ഒറ്റക്കല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കെുണ്ടെന്നാണ് പോറ്റിയുടെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. അടിച്ചുമാറ്റിയ സ്വര്‍ണം കല്‍പേഷിന് കൈമാറിയ വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാം. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അനുസരിച്ചു. ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്നും മൊഴി.

ഇതോടെ പോറ്റിക്ക് പിന്നാലെ കല്‍പേഷിനെ കണ്ടെത്താനും മുരാരി ബാബു ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘത്തിന്റെ ആലോചന.

കട്ടിളപ്പാളി സ്വര്‍ണം പൂശി നല്‍കാന്‍ സ്പോണ്‍സര്‍വേഷത്തിലെത്തിയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. അന്ന് സ്വര്‍ണം അടിച്ചുമാറ്റണമെന്ന ലക്ഷ്യം ഇല്ലായിരുന്നു. പകരം കട്ടിള ഉപയോഗിച്ച് പണപ്പിരിവ് നടത്തി ലാഭം കൊയ്യാമെന്നാണ് കരുതിയത്. പക്ഷെ മൂന്ന് ലക്ഷത്തോളം രൂപ തനിക്ക് നഷ്ടം വന്നു. ഇക്കാര്യം മുരാരി ബാബുവടക്കം ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. അതില്‍നിന്നാണ് ദ്വാരപാലകശില്‍പപാളി സ്വര്‍ണം പൂശാനുള്ള ആശയം ഉണ്ടാകുന്നത്. പാളികളില്‍ സ്വര്‍ണം എന്ന് ഒഴിവാക്കി ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു.

ഗൂഡാലോചനയുടെ ഭാഗമായാണ് സ്വര്‍ണപ്പാളി കൊണ്ടുപോകുന്ന സമയത്ത് സന്നിധാനത്ത് നേരിട്ടെത്താതെ സഹസ്പോണ്‍സര്‍മാരെ അയച്ചത്. അന്ന് തന്റെ പേര് മഹസറില്‍ എഴുതി ചേര്‍ത്തും പാളികള്‍ സഹസ്പോണ്‍സര്‍മാരുടെ കയ്യില്‍ ഒറ്റക്ക് കൊടുത്തയച്ചും ഉദ്യോഗസ്ഥര്‍ സഹായിച്ചു. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണം പൂശിയ ശേഷം മിച്ചം വന്ന സ്വര്‍ണം കല്‍പേഷിന് കൊടുത്തെന്നും പോറ്റി സമ്മതിച്ചു.

സ്വര്‍ണം മിച്ചം വന്ന കാര്യവും അത് കല്‍പേഷിന് കൈമാറുന്ന കാര്യവും ഉദ്യോഗസ്ഥരും അറിഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണം പിന്നീട് എന്ത് ചെയ്തെന്നോ കല്‍പേഷ് ആരാണെന്നോ പോറ്റി വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ചെന്നൈക്കാരന്‍ എന്ന് കരുതുന്ന കല്‍പേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എസ്ഐടി. അതോടൊപ്പം മുരാരി ബാബു ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യം ചെയ്തും.