Crime

CCTV ഹാര്‍ഡ് ഡിസ്‌ക്കുവരെ അടിച്ചുമാറ്റും, പോലീസിനെ കണ്ട് ‘പരാതി കുട്ടപ്പന്‍’ ഓടി കടലില്‍ ചാടി, കുപ്രസിദ്ധ മോഷ്ടാവ് മധു പിടിയില്‍

മാവേലിക്കര: കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കുറത്തികാട്, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റഷന്‍ പരിധികളിലെ കായംകുളം പുനലൂര്‍ റോഡിന് സമീപമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി മോഷണം നടത്തിയപ്രതി അറസ്റ്റില്‍. കൊല്ലം ചവറ തെക്കുംഭാഗം മുരിങ്ങവിളയില്‍ വീട്ടില്‍ ഷാജി എന്നും , പരാതി കുട്ടപ്പന്‍ എന്നും അറിയപ്പെടുന്ന മധു(57)വിനെയാണ് അറസ്റ്റ് ചെയ്തത്.

ഈ മാസം 14ന് കറ്റാനത്തിനു സമീപമുള്ള ഹോട്ടലിന്റെ മുന്‍വാതില്‍ തകര്‍ത്ത് പണവും, മൊബൈല്‍ ഫോണുകളും മോഷണം നടത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ ദിവസങ്ങളില്‍ കായംകുളം, വള്ളികുന്നം പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സമാനരീതിയില്‍ മോഷണങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തി . ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി. വൈ. എസ്. പി. എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് മോഷണം നടന്ന പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിലും, സമീപകാലയളവില്‍ ജയില്‍മോചിതരായ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. മോഷ്ടാവായ പരാതി കുട്ടപ്പന്‍ പകല്‍സമയങ്ങളില്‍ നീണ്ടകര ഹാര്‍ബറില്‍ തങ്ങി, രാത്രി കാലങ്ങളില്‍ ബസില്‍ മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തി സൈക്കിളില്‍ കറങ്ങി നടന്നാണ് മോഷണം നടത്തിയിരുന്നത്. സി.സി.ടി.വി ഉള്ള സ്ഥാപനങ്ങളില്‍ പ്രതി മോഷണം നടത്തിയ ശേഷം സി.സി.ടി. വി.യുടെ ഹാര്‍ഡ് ഡിസ്‌ക്ക് എടുത്തുകൊണ്ടു പോയി നശിപ്പിച്ചു കളയാറാണ് പതിവ്. നൂറനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയതിന് റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്.

നീണ്ടകര ഹാര്‍ബര്‍ ഭാഗത്തു നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. പോലീസിനെ കണ്ട് ഓടി കടലില്‍ ചാടിയെങ്കിലും സമീപത്തുണ്ടായിരുന്നവരുടെയും, മത്സ്യത്തൊഴിലാളികളുടെയും സഹായത്താല്‍ പോലീസ് പ്രതിയെ കീഴടക്കുകയായിരുന്നു. മോഷണ കേസുകളില്‍ പിടിയിലാകുന്ന പരാതി കുട്ടപ്പന്‍ ജാമ്യത്തിലിറങ്ങിയോ, ശിക്ഷ കഴിഞ്ഞിറങ്ങിയോ വീണ്ടും മോഷണം നടത്താറാണ് പതിവ്. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ചവറ, ശക്തികുളങ്ങര, തെക്കുംഭാഗം, ഓച്ചിറ, നൂറനാട്, കുറത്തികാട് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 25 ഓളം മോഷണ കേസ്സുകളിലെ പ്രതിയാണ് ഇയാള്‍.

കുറത്തികാട് ഇന്‍സ്‌പെക്ടര്‍ എ.വി. ബിജു , എസ്. ഐ. വി. ഉദയകുമാര്‍, എ.എസ്.ഐമാരായ രാജേഷ്. ആര്‍ നായര്‍, രജീന്ദ്രദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.