Featured Spotlight

‘ഇന്ത്യയിലേക്ക് കടക്കാൻ ആയിരത്തിലധികം ചാവേറുകൾ; എണ്ണമറിഞ്ഞാൽ ഞെട്ടും’: ഭീഷണിമുഴക്കി മസൂദ്‌ അസര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ ചാവേര്‍ ആക്രമണഭീഷണി മുഴക്കി നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്‌ അസര്‍. ഇയാളുടേതെന്നു സംശയിക്കുന്ന ശബ്‌ദരേഖയാണു പുറത്തുവന്നത്‌. നിരവധി ചാവേറുകള്‍ ഏതുനിമിഷവും ആക്രമണം നടത്താന്‍ തയാറാണെന്ന്‌ ശബ്‌ദരേഖയില്‍ മസൂദ്‌ അസര്‍ അവകാശപ്പെടുന്നു.

ഒന്നോ രണ്ടോ ആയിരമോ അല്ല, ആയിരത്തിലധികം ചാവേറുകള്‍ സജ്‌ജരാണ്‌. ഇവരെ ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ അനുവദിക്കണമെന്ന്‌ സമ്മര്‍ദം ചെലുത്തുകയാണ്‌ താനെന്നും ശബ്‌ദരേഖയില്‍ മസൂദ്‌ അസര്‍ പറയുന്നു. തന്റെ സംഘത്തിലുള്ള ചാവേറുകളുടെ എണ്ണം പരസ്യമാക്കിയാല്‍ ലോകം ഞെട്ടുമെന്നും അസര്‍ അവകാശപ്പെടുന്നു. ‘ഈ ചാവേര്‍ ബോംബര്‍മാര്‍ ഒന്നല്ല, രണ്ടല്ല, നൂറല്ല, 1,000 പോലുമല്ല. പൂര്‍ണമായ സംഖ്യ ഞാന്‍ നിങ്ങളോട്‌ പറഞ്ഞാല്‍, നാളെ ലോക മാധ്യമങ്ങളില്‍ വലിയ ബഹളമായിരിക്കും’- മസൂദ്‌ അസര്‍ ശബ്‌ദരേഖയില്‍ പറയുന്നു.

എന്നാല്‍, ഈ ശബ്‌ദരേഖയുടെ ആധികാരികതയോ കാലപ്പഴക്കമോ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല. 2001-ലെ പാര്‍ലമെന്റ്‌ ആക്രമണവും 2008-ലെ മുംബൈ ആക്രമണവും ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്‌ മസൂദ്‌ അസര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്‌ഥാനം ഉള്‍പ്പെടെ പാകിസ്‌താനിലെ നിരവധി കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന്‌ മാസങ്ങള്‍ക്കു ശേഷമാണ്‌ ഏറ്റവും പുതിയ സന്ദേശം വരുന്നത്‌.