Lifestyle

എതിർപ്പുകൾ തള്ളി, ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു LDF സ്ഥാനാര്‍ത്ഥി

കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്​ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക.  2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി.

നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം എസ്എഫ്ഐ – എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആർഷോ സംഘർഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നുമാണ് നിമിഷ അന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ എഐഎസ്എഫ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ എ സഹദ്, അസ്‌ലഫ് പാറേക്കാടൻ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്നാണ് സഹദ് ഫേസ്ബുക്കിൽ കുറിച്ചത്. വനിതാ നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് ആ സംഭവത്തിന് ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗൺസിൽ മീറ്റിങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ചാണ് താൻ പിന്നീട് സംഘടനയുടെ സംസ്ഥാന കൗൺസിലിൽ നിന്ന് രാജിവെച്ചതെന്നും എ എ സഹദ് പറഞ്ഞു.