കണ്ണൂർ : ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാൻ എത്തിയവർ തട്ടിയെടുത്തത്.
ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് ബാങ്കില്‍ കൊടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഏതാനും ദിവസം മുന്‍പ് നാട്ടിലെത്തുകയും കടയില്‍ വച്ച് സംസാരിക്കുന്നതിനിടയില്‍ സുഹൃത്തുക്കളെ ടിക്കറ്റ് കാണിക്കുകയും ചെയ്തു. പള്ളിപ്പെരുന്നാളിന്റെ തിരക്കായതിനാല്‍ ബാങ്കില്‍ പോകാനായില്ല.
ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ആള്‍ട്ടോ കാറില്‍ അഞ്ച് യുവാക്കളാണെത്തിയത്. തുടര്‍ന്ന് തോക്കു ചൂണ്ടി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ജീവന് അപകടത്തിലാകുമെന്ന് ഭയന്ന് ഉടന്‍ തന്നെ ടിക്കറ്റ് എടുത്തു നല്കി. തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് നേതൃത്വം നല്കിയ യുവാവിനെ പൊലിസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് കണ്ടെത്താന്‍ സാധിച്ചില്ലെന്നും സാദിഖ് പറഞ്ഞു.
സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പൊലീസ് പിടികൂടി. ഷുഹൈബ് എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്ന് പേരാവൂർ എസ്എച്ച്ഒ പറഞ്ഞു. കുഴൽപ്പണം പൊട്ടിക്കൽ കേസുൾപ്പെടെ ഏഴോളം കേസുകളിൽ ഇയാൾ പ്രതിയാണ്.




