Lifestyle

മമ്മൂട്ടി, സൗബിന്‍, ആസിഫ്…. ഇത്തവണ മൊത്തം ഇക്കാക്കമാർ ആണല്ലോ’; ബിജെപി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. മമ്മൂട്ടിയുടേയും സൈബിന്‍ ഷാഹിറിന്‍റേയും ആസിഫ് അലിയുടേയും പേരുകള്‍ എടുത്തുപറഞ്ഞ് ഇപ്രാവിശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നാണ് ലസിത പാലക്കല്‍ പറഞ്ഞത്.

‘മികച്ച നടി ഷംല ഹംസ. മികച്ച നടൻ മമ്മൂട്ടി. പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്, മ്യാമൻ പോട്ടെ മ്യക്കളെ,’ ലസിത പാലക്കല്‍ കുറിച്ചു.

മികച്ച ഗാനരചയിതാവിനുള്ള പുരസ്​കാരം കരസ്ഥമാക്കിയ വേടനെ മുന്‍ പോസ്റ്റുകളില്‍ ലസിത പരിഹസിച്ചിരുന്നു. ‘മഹാരാഥന്മാർക്കൊപ്പം കള്ളും കഞ്ചാവും അടിച്ചു പീഡനകേസിൽ പ്രതിയായവനേം ചേർത്തുള്ള പോസ്റ്ററുകൾ… കണ്ണും മനസ്സും ഒരേപോലെ വേദനിക്കുന്നു… ഇതോ സാംസ്‌കാരിക കേരളം??,’ എന്നാണ് ലസിത ചോദിച്ചത്. അവാര്‍ഡ് കിട്ടണമെങ്കില്‍ ഒരു പീഡനമെങ്കിലും ഉണ്ടായിരിക്കണമെന്നും മറ്റൊരു വിഡിയോയില്‍ ഇവര്‍ പറഞ്ഞിരുന്നു.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടിയായി. ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്തവണത്തെ അവാർഡുകളിൽ എട്ട് പുരസ്‌കാരങ്ങൾ നേടി തിളങ്ങി, ഈ ചിത്രത്തിലൂടെ ചിദംബരം മികച്ച സംവിധായകനും തിരക്കഥാകൃത്തുമായി. ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്), അജയൻ ചാലിശ്ശേരി (കലാസംവിധാനം), ശബ്ദരൂപകൽപന, ശബ്ദമിശ്രണം എന്നിവയ്ക്കും ‘മഞ്ഞുമ്മൽ ബോയ്സ്’ അംഗീകാരം നേടി.