Crime

‘ബലാത്സംഗം ചെയ്തവനെ തൂക്കിലേറ്റുക’ കൊൽക്കത്ത പീഡന കേസിലെ പ്രതിയുടെ പോസ്റ്റ് വൈറലാകുന്നു!

ഇന്ത്യ മുഴുവന്‍ വന്‍ചര്‍ച്ചയായിരിക്കുന്ന കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസിലെ പ്രതി മോണോജിത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ‘ബലാത്സംഗ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍’ എന്ന് രേഖപ്പെടുത്തിയ അതേയാള്‍ തന്നെ തൊട്ടടുത്ത വര്‍ഷം ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ പഴയ കുറിപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആള്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന ഒരു പ്രതിഷേധ മാര്‍ച്ചിന്റെ വീഡിയോയാണ് അന്ന് മോണോജിത് മിശ്ര ഫേസ്ബുക്കില്‍ പങ്കിട്ടത്. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറുടെ ബലാത്സംഗ – കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷം ആ പോസ്റ്റ് വീണ്ടും വൈറലാകുകയാണ്.

‘ബലാത്സംഗത്തിന് ഞങ്ങള്‍ തൂക്കുകയര്‍ ആവശ്യപ്പെടുന്നു, നീതിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, നാടകമല്ല, കാലതാമസം കൂടാതെയുള്ള നീതി ആവശ്യപ്പെടുന്നു’. മോണോജിത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വീഡിയോ പോസ്റ്റില്‍ ആളുകള്‍ ആഞ്ഞടിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

കൊല്‍ക്കത്തയിലെ ഒരു ലോ കോളേജ് കാമ്പസില്‍ നടന്ന ബലാത്സംഗക്കേസില്‍ മോണോജിത്ത് പ്രതിയാണ്. ആളുകള്‍ സമാനമായ മുദ്രാവാക്യ ങ്ങള്‍ ഉയര്‍ത്തുന്നു. അദ്ദേഹത്തിനും കൂട്ടുപ്രതികള്‍ക്കും കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടു. ലോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ മോണോജിത്ത് കാമ്പസില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. തൃണമൂല്‍ പാര്‍ട്ടിയാകട്ടെ ഇപ്പോള്‍ മോണോ ജിത്തില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള ശ്രമത്തിലാണ്. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നും അധ്യാപകര്‍ ഉള്‍പ്പെടെ ക്യാമ്പസിലെ എല്ലാവരും ഭയപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആഗസ്റ്റ് 16 ന് മോണോജിത്ത് പങ്കുവെച്ച വീഡിയോയില്‍ പരാമര്‍ശിക്കുന്ന കേസ് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കുകയും കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. ഈ വര്‍ഷം ജനുവരിയില്‍ കൊല്‍ക്കത്ത കോടതി പ്രതിയായ സഞ്ജയ് റോയിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഭരണകക്ഷിയുടെ പിന്തുണയാണ് മോണോജിത്തിനെപ്പോലുള്ളവര്‍ക്ക് ശിക്ഷയില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷം പറയുന്നു. സംഭവം പുറത്തു വന്നതോടെ തൃണമൂല്‍ മോണോജിത്തിനെ പുറത്താക്കി, കൂട്ടുപ്രതികളായ പ്രമിത് മുഖോപാധ്യായ യെയും ജയ്ബ് അഹമ്മദിനെയും കോളേജില്‍ നിന്ന് പുറത്താക്കി. മോണോജിത് മിശ്രയ്‌ക്കെതിരെ നേരത്തെ നിരവധി പോലീസ് പരാതികള്‍ ലഭിച്ചിട്ടുണ്ട്.